നാളികേരത്തിന്റെ നാട്ടില്‍ വന്‍തോതില്‍ തെങ്ങുകള്‍ മുറിച്ചുമാറ്റുന്നു;ഒരുദിവസം മുറിച്ചു മാറ്റുന്നത് അന്‍പതോളം തെങ്ങുകള്‍

alp-thenguപൂച്ചാക്കല്‍: ജില്ലയുടെ വടക്കന്‍ മേഖലകളില്‍ നിന്നും വന്‍തോതില്‍ തെങ്ങുകള്‍ മുറിച്ചുമാറ്റുന്നു. ഒരു പഞ്ചായത്ത് ചുറ്റളവില്‍ നിന്നുമാത്രം ഒരു ദിവസം ശരാശരി 50ഓളം തെങ്ങുകളാണ് മുറിച്ചു മാറ്റപ്പെടുന്നത്. അരുക്കുറ്റി, പാണാവളളി, തൈക്കാട്ടുശേരി, പളളിപ്പുറം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാണ് കൂടുതലായും തെങ്ങുകള്‍ മുറിച്ചു മാറ്റുന്നത്. ഇങ്ങനെ മുറിച്ച് മാറ്റുന്ന തെങ്ങുകള്‍ കെട്ടിട നിര്‍മാണ മേഖലകളിലെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നുണ്ട്. ഉത്പാദനം ഇല്ലാത്തതും ചെല്ലുകുത്ത്, പ്രകൃതിക്ഷോഭം, കാറ്റ് വീഴ്ച എന്നിവമൂലം തല നഷ്ടപെട്ടതുമായ തെങ്ങുകളാണ് മുറിച്ചു മാറ്റുന്നത്. എന്നാല്‍ കെട്ടിട നിര്‍മാണത്തിന്റെ ആദ്യഘട്ടങ്ങളില്‍ തെങ്ങിന്‍ കുറ്റികള്‍ അത്യാവശ്യഘടകമായതിനാലും നല്ല വില കിട്ടുന്നതുകൊണ്ടും ഉത്പാദനക്ഷേമതയുളള തെങ്ങുകളും മുറിച്ചു വില്‍ക്കുന്നുണ്ട്.

എറണാകുളം, പെരുമ്പാവൂര്‍, ആലുവ, ചെറായി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കുടുതലായും തെങ്ങിന്‍കുറ്റികള്‍ കൊണ്ടു പോകുന്നത്. ജലാംശവും ചെളിയും കൂടുതല്‍ ഉളള സ്ഥലങ്ങളില്‍ കെട്ടിടനിര്‍മാണത്തിന്റെ ആദ്യഘട്ടമായ ഫയലിംഗിനായി ആ ഭാഗത്തുളള മണ്ണുകള്‍ അകന്നുപോകാതിരിക്കാന്‍ തെങ്ങിന്‍ കുറ്റികള്‍ സ്ഥാപിക്കും. കൂടാതെ ഇളകിയ മണ്ണും ചെളിയുമുളള ഭാഗത്തുകൂടി ഹിറ്റാച്ചി, ജെസിബി പോലുളള വാഹനങ്ങള്‍ പോകുമ്പോള്‍ താഴ്ന്നു പോകാതിരിക്കാനും ഈ ഭാഗത്ത് തെങ്ങിന്‍ കഷണങ്ങള്‍ ഇടാറുണ്ട്. ഒരു നിര്‍മാണ സ്ഥലത്തു മാത്രം നൂറുകണക്കിന് തെങ്ങിന്‍കുറ്റികള്‍ ആവശ്യമായി വരുന്നുണ്ട്. നാട്ടിന്‍പുറങ്ങളില്‍ നിന്നും തെങ്ങുകള്‍ കണ്ടത്തുന്നതിനും ശേഖരിക്കുന്നതിനും പ്രത്യേക ഏജന്‍സികളുണ്ട്.

തെങ്ങിന്റെ നീളം കണക്കാക്കിയാണ് വില നിശ്ചയിക്കുന്നത്. ഒരു മീറ്റര്‍ നീളമുളള തെങ്ങിന്‍ കഷണത്തിന് 120 രൂപയാണ് വില. തലയും ചുവട് ഭാഗവും മാറ്റിക്കഴിഞ്ഞാല്‍ ഒമ്പതുമീറ്ററോളം വരുന്ന ഒരു തെങ്ങിന് 1080 രൂപയോളം ലഭിക്കും. എന്നാല്‍ ഇടനിലക്കാരന്റെ കമ്മീഷനും മറ്റും കഴിഞ്ഞ് തെങ്ങിന്റെ ഉടമസ്ഥനു തുച്ഛമായമായ വില മാത്രമാണ് ലഭിക്കുന്നത്. ഉത്പാദനശേഷി ഇല്ലാത്തതും കേടുസംഭവിച്ചതുമായ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിനു 500 രൂപയും പകരം വച്ചുപിടിപ്പിക്കുന്നതിനായി ഒരു തെങ്ങിന്‍ തൈയും കൊടുക്കുന്ന പദ്ധതിയുണ്ടങ്കിലും അത് ആരും പ്രയോജനപ്പെടുത്താറില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എണ്ണയുടെ വില കുറഞ്ഞതും പച്ചതേങ്ങാ സംഭരണം പ്രതിസന്ധിലായതു കൊണ്ടുമാണ് കേരകര്‍ഷകര്‍ തെങ്ങുകള്‍ വെട്ടിക്കൊടുക്കാന്‍ തയാറാകുന്നത്.

Related posts