നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക 22 മുതല്‍ സമര്‍പ്പിക്കാം

EKM-ELECTIONകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് 22 മുതല്‍ 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ എം.ജി. രാജമാണിക്യം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രിക സമര്‍പ്പണ സമയം. അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കോ ഉപ വരണാധികാരികള്‍ക്കോ ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദേശ പത്രികയോടൊപ്പം പൂര്‍ണമായ സത്യവാങ്മൂലവും ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയും നല്‍കണം. സത്യവാങ്മൂലത്തിന്റെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം. നാമനിര്‍ദേശ പത്രിക അപൂര്‍ണമായി നല്‍കരുത്. സൂക്ഷ്മ പരിശോധന ഈ മാസം 30ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ട് ആണ്.

സ്ഥാനാര്‍ഥി സമര്‍പ്പിക്കുന്ന നാമനിര്‍ദേശ പത്രികയില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയെയാണ് പ്രതിനിധീകരിക്കുന്നതെന്ന്് വ്യക്തമാക്കിയിരിക്കണം. പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം ഉച്ചകഴിഞ്ഞ് മൂന്നു  മണിക്കുള്ളില്‍ പത്രിക സമര്‍പ്പിച്ചിരിക്കണം. ഓരോ സ്ഥാനാര്‍ഥിയും ഏറ്റവും കുറഞ്ഞത് ഒരു സെറ്റില്‍ കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമേ അക്കൗണ്ട് ഉപയോഗിക്കാവൂ. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുന്‍പെങ്കിലും അക്കൗണ്ട് തുറന്നിരിക്കണം. പത്രിക പൂരിപ്പിക്കുന്ന സമയത്ത് നിശ്ചിത കോളത്തില്‍ അക്കൗണ്ട് നമ്പറും രേഖപ്പെടുത്തേണ്ടതാണ്. മറ്റ് ആവശ്യങ്ങള്‍ക്ക് സ്ഥാനാര്‍ഥി അക്കൗണ്ട് ഉപയോഗിക്കാന്‍ പാടില്ല.

പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥി സുരക്ഷാ നിക്ഷേപത്തിന്റെ രേഖകള്‍ സമര്‍പ്പിക്കണം. നിക്ഷേപം പത്രികാ സമര്‍പ്പണത്തിന് മുന്‍പോ അല്ലെങ്കില്‍ ആദ്യ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പമോ നല്‍കാം. സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കുന്ന നിയോജകമണ്ഡലത്തില്‍ 10,000 രൂപ വീതം നല്‍കേണ്ടതാണ്. പിന്നോക്ക സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മറ്റ് സ്ഥാനാര്‍ഥികളെ അപേക്ഷിച്ച് പകുതി തുക നിക്ഷേപിച്ചാല്‍ മതി.തെരഞ്ഞെടുപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് പോലീസ് അധികാരികളുടെ മുന്‍കൂര്‍ അനുമതി നേടണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. യോഗസ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും യോഗം നടക്കുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ അറിയിക്കണം.

യോഗം നടത്തുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ നിലവിലുണെ്ടങ്കില്‍ അവ നിര്‍ബന്ധമായും പാലിക്കണം. ഉത്തരവുകളില്‍ നിന്നൊഴിവാക്കപ്പെടണമെങ്കിലും ഉച്ചഭാഷിണികളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നതിനും മുന്‍കൂട്ടി അനുവാദവും ലൈസന്‍സും നേടണം. യോഗം അലങ്കോലപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ അവരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടാതെ ഡ്യൂട്ടിയിലുള്ള പോലീസിന്റെ സഹായം നേടണമെന്നും കളക്ടര്‍ അറിയിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് അതാത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരിയില്‍ നിന്ന് അനുമതിപത്രം വാങ്ങിയിരിക്കണം.

വരണാധികാരിയുടെ അനുമതിപത്രം വാഹനത്തിന്റെ മേല്‍ പതിച്ചിരിക്കുകയും വേണം. ഈ അനുമതി പത്രത്തില്‍ സ്ഥാനാര്‍ഥിയുടെ പേരും വാഹനത്തിന്റെ നമ്പറും ഉണ്ടായിരിക്കണം. മുന്‍കാലങ്ങളില്‍ അനുമതി പത്രത്തിന്റെ ഫോട്ടോ കോപ്പികള്‍ എടുത്ത് വിവിധ വാഹനങ്ങളില്‍ ഉപയോഗിച്ചിരുന്ന പ്രവണതയ്ക്ക് തടയിടുന്നതിനു വേണ്ടിയാണ് ഒറിജിനല്‍ തന്നെ വാഹനങ്ങളില്‍ പതിക്കണമെന്ന് കമ്മീഷന്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്. ഏതൊക്കെ വാഹനങ്ങളാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് നിരീക്ഷകരെ അറിയിക്കുകയും വേണം. ഈ നിബന്ധനകള്‍ നടപ്പാക്കേണ്ടചുമതല അതാത് ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാര്‍ക്കാണ്.

Related posts