നിലമ്പൂരില്‍ ഇടതുസ്ഥാനാര്‍ഥി പട്ടികയില്‍ പി.വി. അന്‍വറും തോമസ് മാത്യുവും

KNR-CPIMനിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ അവസാന റൗണ്ടില്‍ പി.വി.അന്‍വറും പ്രഫ.എം. തോമസ് മാത്യുവും. ടി.കെ.ഹംസയുടെയും എം.സ്വരാജിന്റെയും പേരുകള്‍ പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയറ്റിനും തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റിക്കും ശേഷം സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ ലിസ്റ്റില്‍ പി.വി.അന്‍വറും തോമസ് മാത്യുവുമാണ് ഇടം തേടിയത്.

നിലമ്പൂര്‍ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് എന്നിവിടങ്ങളില്‍ പി.വി.അന്‍വറിനാണ് നേരിയ മുന്‍തൂക്കം എന്നാണ് സൂചന. 2011ല്‍ ഏറനാട്ടില്‍ സ്വതന്ത്രനായി മല്‍സരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും 2014ല്‍ വയനാട് ലോകസഭ മണ്ഡലത്തിലേക്ക് സ്വതന്ത്രനായി മല്‍സരിച്ച് 7800 വോട്ടുകളും നേടിയിരുന്നു. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അന്‍വറിന് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന വാദം ശക്തമായത്.

മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ അന്‍വറിന് കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് ഒരു വിഭാഗം. എന്നാല്‍ 1996ലും 2011ലും ആര്യാടന്റെ ഭൂരിപക്ഷം 6000ത്തിനു താഴേത്തേക്ക് കൊണ്ടുവന്ന് യുഡിഎഫിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ തോമസ് മാത്യുവിന് ഒരവസരം കൂടി നല്‍കിയാല്‍ വിജയ സാധ്യത ഏറെയുണ്ടെന്നാണ് എടക്കര ഏരിയ കമ്മിറ്റി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

മന്ത്രി ആര്യാടന്‍ മല്‍സരിക്കാത്ത സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടുകളില്‍ തോമസ് മാത്യുവിന് കടന്നു കയറാന്‍ കഴിയുമെന്ന് എടക്കര ഏരിയ കമ്മിറ്റി കണക്കുകൂട്ടുന്നു. എന്നാല്‍ ആര്യാടനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച തോമസ് മാത്യുവിന് സ്വന്തം പഞ്ചായത്തായ ചുങ്കത്തറയില്‍ ആര്യാടന്റെ പിന്നിലായ അവസ്ഥയാണുള്ളത്. കഴിഞ്ഞ 20 വര്‍ഷമായി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന തോമസ് മാത്യുവിന് തന്നെ നിലമ്പൂര്‍ സീറ്റ് നല്‍കണമെന്ന ഉറച്ച നിലപാടിലാണ് എടക്കര ഏരിയ കമ്മിറ്റി. കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവന്‍, പാലോളി മുഹമ്മദ്കുട്ടി എന്നിവര്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തു.

Related posts