നിലവിളക്ക് വിവാദത്തില്‍ പി.കെ.ശശി എംഎല്‍എയുടെ വിശദീകരണം

PKD-PKSASIMLAപാലക്കാട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വിവാദങ്ങള്‍ അനാവശ്യമാണെന്ന് പി.കെ.ശശി എംഎല്‍എ. ചെര്‍പ്പുളശേരിയില്‍  സ്വകാര്യ സ്കൂളിന്റെ ചടങ്ങില്‍ ഈ എംഎല്‍എ നിലവിളക്കു കൊളുത്തുമോ എന്ന ചോദ്യം ഉന്നയിച്ചപ്പോള്‍ സാന്ദര്‍ഭികമായി പറഞ്ഞതാണ് ഇപ്പോള്‍ അനാവശ്യ വിവാദമായിരിക്കുന്നത്.വേദിയിലിരിക്കുമ്പോള്‍ പരിപാടിയുടെ സംഘാടകന്‍ രാജ്യമാകെ അറിയപ്പെടുന്ന ഒരു മതപണ്ഡിതനും നേതാവുമായ വ്യക്തി നിലവിളക്ക് ഹൈ—ന്ദവാചാരത്തിന്റെ ഭാഗമാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതു മനസില്‍ വച്ച് സാന്ദര്‍ഭികമായി ഞാന്‍ പറഞ്ഞ കാര്യം അനാവശ്യ വിവാദമാക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. ജി.സുധാകരനും എനിക്കും ഇക്കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല.

എന്റെ പ്രസംഗത്തില്‍ ഒരിടത്തും ഞാന്‍ ജി.സുധാകരന്റെ പേര്‍ പരാമര്‍ശിച്ചിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും നിലവിളക്കിനോ നിലവിളക്കു കൊളുത്തുന്നതിനോ എതിരല്ല. ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ വ്യക്തിപരമായ വിഷയമാണ്. എന്നാല്‍ ചില യുഡിഎഫ് എംഎല്‍എമാര്‍ നിലവിളക്ക് കൊളുത്തുന്നതിനോട് അസ്വസ്ഥത പ്രകടിപ്പിച്ച് മാറിനില്ക്കാറുണ്ട്. വിളക്കുകൊളുത്തുന്നത് ഒരു മതാചാരമായി കാണാന്‍ പറ്റില്ല.

വിളക്ക് മതചിഹ്്‌നവുമല്ല. അത് ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. നിലവിളക്ക് കൊളുത്തരുതെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സന്ദര്‍ഭത്തിലും നിര്‍ദേശിച്ചിട്ടില്ല. ഇതാണ് വസ്തുത എന്നിരിക്കേ മന്ത്രിയുടെ പ്രസ്താവന എംഎല്‍എ പരസ്യമായി എതിര്‍ത്തുവെന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും ഇതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് തന്റെ പരാമര്‍ശം ഉണ്ടായതെന്നും എംഎല്‍എ വ്യക്തമാക്കി.

ജി.സുധാകരന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന മന്ത്രിയും നേതാവുമാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കാലംമുതല്‍ എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. ഞാന്‍ അദ്ദേഹത്തിനെതിരായി നിലപാട് എടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ഞങ്ങള്‍ ഏറെ ആത്മബന്ധം പുലര്‍ത്തുന്നവരാണെന്നും പി.കെ.ശശി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Related posts