നീതിയുടെ കൈത്താങ്ങിനായി ഷഹനാസെത്തി നിറക്കണ്ണുകളോടെ

TCR-SHAKHANAചാവക്കാട്: തന്റെ പ്രായക്കാര്‍ പഠിക്കുകയും കളിക്കുകയും ചെയ്യുമ്പോള്‍ വിധി സമ്മാനിച്ച ദുരിതമോര്‍ത്ത് ഷഹനാസ് സങ്കടപ്പെടുകയാണ്. തന്റെ ജീവിതംതന്നെ മാറ്റിമറിച്ച ആ ദിവസത്തെ പഴിച്ച് മറ്റു കുട്ടികള്‍ക്കൊപ്പം എത്താനുള്ള വെമ്പലിനിടയിലാണ് നീതി തേടി ഉമ്മയ്‌ക്കൊപ്പം എട്ടാം ക്ലാസുകാരന്‍ ലീഗല്‍ ചെയര്‍മാന്റെ മുന്നില്‍ എത്തിയത്.അമ്പലപ്പറമ്പില്‍നിന്ന് കിട്ടിയ പന്ത് പോലുള്ള സാധനം കുലുക്കി നോക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചപ്പോഴാണ് തന്റെ വലതു കൈപ്പത്തി ചിന്നിത്തെറിച്ചതെന്ന് ഷഹനാസ് പറഞ്ഞതു നിറകണ്ണുകളോടെയാണ്.

കൈയിലിരുന്ന് ഗുണ്ട് പൊട്ടി കൈപ്പത്തി നഷ്ടപ്പെട്ടത് 2011 ഫെബ്രുവരിയിലാണ്. ശിവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായി ചിറയ്ക്കല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയിരുന്നു. ഉത്സവം കഴിഞ്ഞ് വെടിക്കെട്ടുകാര്‍ ഉപേക്ഷിച്ച ഗുണ്ടാണ് ഷഹനാസിന്റെ കൈപ്പത്തി തകര്‍ത്തത്.തൊഴിയൂര്‍ വൈശ്യംവീട്ടില്‍ മുഹമ്മദാലിയുടെ മകനായ ഷഹനാസ് തൊഴിയൂര്‍ സെന്റ് ജോര്‍ജ് സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അപകടം. മദ്രസയില്‍ പഠിക്കുന്ന സമയത്ത് ഇടവേളയില്‍ പുറത്തിറങ്ങി കൂട്ടുകാരോടൊപ്പം നടക്കുന്നതിനിടയിലാണ് ചെറിയ പന്ത് പോലെ ഒരു സാധനം കിട്ടിയത്. അത് കുലുക്കി നോക്കുന്നതിനിടയിലാണ് പൊട്ടിത്തെറി.

രണ്ടു ആശുപത്രികളിലായി കുറേനാള്‍ ചികിത്സ നടത്തി. കൈ മുട്ടിനു താഴെ നീക്കി. സംഭവം അറിഞ്ഞ് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ആവശ്യമായ ചെലവുകളും മതിയായ നഷ്ടപരിഹാരവും നല്കാമെന്ന് ഉറപ്പുനല്‍കി.വഴിയരികില്‍ നാരങ്ങാവെള്ളം വിറ്റ് ഉപജീവനമാര്‍ഗം തേടുന്ന ഷഹനാസിന്റെ പിതാവ് മുഹമ്മദാലിയും കുടുംബവും വാടകവീട്ടില്‍ പ്രതിമാസം 2,000 രൂപ വാടക നല്‍കിയാണ് താമസിക്കുന്നത്. ക്ഷേത്രകമ്മിറ്റി നഷ്ടപരിഹാരം നല്‍കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. ഷഹനാസ് എട്ടാം ക്ലാസില്‍ എത്തിയിട്ടും നഷ്ടപരിഹാരം ഒന്നും ലഭിച്ചില്ല. ഇതിനിടയിലാണ് ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വീസിനെ കുറിച്ച് അറിഞ്ഞത്. എട്ടാംക്ലാസുകാരന്റെ പരാതി സബ്‌കോടതി ജഡ്ജിയും ലീഗല്‍ ചെയര്‍മാനുമായ എന്‍.ശേഷാദ്രിനാഥന്‍ ശ്രദ്ധാപൂര്‍വം കേട്ട് നടപടിക്കായി മാറ്റിവച്ചു.

Related posts