നെല്‍കൃഷിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ല; കര്‍ഷകര്‍ രണ്ടാം കൃഷി ഉപേക്ഷിച്ചു

pkd-krishiനിരണം: പത്തനംതിട്ട ജില്ലയില്‍ രണ്ടാം നെല്‍കൃഷിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ല. കര്‍ഷകര്‍ രണ്ടാം കൃഷി ഉപേക്ഷിച്ചു. ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ നിഷേധിച്ചതാണ് കര്‍ഷകര്‍ രണ്ടാംകൃഷി ഉപേക്ഷിക്കാന്‍ പ്രധാന കാരണം.    നിരണം ഗ്രാമപഞ്ചായത്തിലെ ഇടയോടി ചെമ്പ് പാടശേഖരം, ഇരതോട് തുടങ്ങിയ പാടശേഖരങ്ങളിലാണ് ഈ വര്‍ഷം മുതല്‍ രണ്ടാം കൃഷി ചെയ്യാന്‍ പാടശേഖരസമതി തീരുമാനമെടുത്തിരുന്നത്. ഇതിനെത്തുടര്‍ന്ന് അപ്പര്‍കുട്ടനാട്ടിലെ പല പാടശേഖരങ്ങളും രണ്ടാം കൃഷി നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ പത്തനംതിട്ട ജില്ലയിലെ പാടശേഖരങ്ങള്‍ക്ക് പുഞ്ചകൃഷിക്ക് മാത്രമാണ് സര്‍ക്കാര്‍ ആനുകുല്യമുള്ളത്.

ഇക്കാരണത്താല്‍ സ്വന്തം നിലയില്‍ കൃഷി സാധ്യമല്ലെന്നു കണ്ടതോടെ രണ്ടാം കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.     പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളാണ് അപ്പര്‍കുട്ടനാട്ടിലാണ് ഉള്‍പ്പെടുന്നത്. കുട്ടനാട് പാക്കേജിലും ഈ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിരുന്നു.   പഞ്ചായത്തുകളിലെ മുഖ്യ കൃഷി നെല്‍കൃഷിയാണ്. മൊത്തം ഭൂമിയില്‍ പകുതിയില്‍ കൂടുതലും നെല്‍പ്പാടങ്ങളുമാണ്. എന്നാല്‍ ആലപ്പുഴ ജില്ലയിലെ ആനുകൂല്യങ്ങള്‍ അധികൃതര്‍ നല്‍കാന്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

അപ്പര്‍കുട്ടനാടന്‍ ഭാഗത്തെ നെല്‍പ്പാടങ്ങളുടെ നിയന്ത്രണം ആലപ്പുഴ പുഞ്ച സ്‌പെഷല്‍ ഓഫീസിനാണ്.
എന്നാല്‍, ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. പമ്പിംഗ് സമ്പ്‌സിഡി, വിത്ത്, വളം സബ്്‌സിഡി തുടങ്ങിയവ സര്‍ക്കാരാണ് വഹിക്കുന്നത്. ഇത് ലഭ്യമാകാതെ ഒരിക്കലും കര്‍ഷകര്‍ക്ക് രണ്ടാം കൃഷി ചെയ്യാനാകില്ല. മാത്രമല്ല രണ്ടാം കൃഷിയില്‍ ജില്ലയുടെ വിവിധ മേഖലകളില്‍നിന്ന് കൊയ്‌തെടുക്കുന്ന നെല്ല് സംഭരിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ രണ്ടാം കൃഷി സ്ഥിരമായി ഉണ്ടായിരുന്നതാണ്. എന്നാല്‍ പിന്നീട് നിന്നു പോകുകയായിരുന്നു.

രണ്ടാം കൃഷി കൂടി പ്രോത്സാഹിപ്പിക്കാനായാല്‍ നിലവിലുള്ള നെല്ല് ഉത്പാദനത്തിന്റെ ഇരട്ടി ആകും. ഇതിനാകട്ടെ സര്‍ക്കാരിന്റെ യാതൊരു പിന്തുണയുമില്ല. പത്തനംതിട്ട ജില്ലാ ഭാഗത്തെ കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്കു കൂടി സമീപ ജില്ലയിലെ ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടു പാടശേഖരസമതികള്‍ കൃഷി ് മന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Related posts