നോട്ടുനിരോധനത്തിനും തടയാനായില്ല; ആന്‍സിയുടെ സ്വര്‍ണചാട്ടത്തെ..

pkd-aancyഎ.ജെ. വിന്‍സന്‍
തൃപ്രയാര്‍(തൃശൂര്‍): ദേശീയ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ നോട്ടുനിരോധനം, എങ്കിലും പിന്‍മാറിയില്ല. യാത്ര തുടര്‍ന്നു. കോയമ്പത്തൂരിലെ മത്സരഗ്രൗണ്ടിലെത്തി പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറുടെ മകള്‍ ലോംഗ് ജംപില്‍ സ്വര്‍ണം നേടി. പരിശീലകനായതോ  മറ്റൊരു പെട്ടി ഓട്ടോ ഡ്രൈവര്‍. നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെ ആന്‍സി സോജനാണ് ദേശീയ ജൂണിയര്‍ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയത്. ദൂരം 5.58 മീറ്റര്‍. 16 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിലായിരുന്നു മത്സരം. നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ചൊവ്വാഴ്ച ആന്‍സി സോജനുള്‍പ്പെടെ മൂന്നുപേര്‍ കോയമ്പത്തൂരിലേക്കു യാത്ര പുറപ്പെടാന്‍ നേരത്താണ് 500, 1000 നോട്ടൂകള്‍ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. കൈവശമുള്ളതോ ഈ നോട്ടുകളും. അഞ്ചുദിവസം അവിടെ കഴിയാനുള്ള പണമാണിത്. നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമി ചെയര്‍മാന്‍ ബി.കെ.ജനാര്‍ദ്ദനന്‍ പരിചയക്കാരെ തേടിപ്പിടിച്ച് 10, 20, 50, 100 രൂപ നോട്ടുകളായി ആറായിരം രൂപ സ്വരൂപിച്ചു നല്കിയതോടെയാണ് യാത്ര പുറപ്പെടാനായത്.മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ലോംഗ് ജംപില്‍ ആന്‍സി സ്വര്‍ണം നേടി. ഇനി നൂറുമീറ്ററില്‍കൂടി മത്സരിക്കാനുണ്ട്.

2016ല്‍ മാത്രം സംസ്ഥാന ദേശീയ മത്സരങ്ങളില്‍ ആന്‍സി നേടിയത് നാലു സ്വര്‍ണവും മൂന്നു വെള്ളിയുമാണ്.തൃപ്രയാറിലെ പെട്ടി ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇ.ടി.സോജന്റെയും തൃപ്രയാര്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരി ജിന്‍സിയുടെയും മകളാണ് ആന്‍സി. പരിശീലകനായ കണ്ണന്‍ തൃപ്രയാറിലെ  ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തിലെ പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറാണ്. സോജന്‍ നിത്യേന മകള്‍ ആന്‍സി, കൂട്ടുകാര്‍ എന്നിവരെ സ്വന്തമായുള്ള സ്വകാര്യ ഓട്ടോറിക്ഷയിലാണ് പരിശീലനത്തിനായി കൊണ്ടുപോകാറുള്ളത്. മത്സരസ്ഥലത്തേക്കും ആന്‍സിയുടെ ഒപ്പം പോകും.

കോയമ്പത്തൂരിലെ മത്സരത്തില്‍ നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെ പി.എ. അതുല്യയും വി.ഡി.അഞ്ജലിയും മെഡല്‍ പ്രതീക്ഷകളോടെ മത്സരിക്കുന്നുണ്ട്. ഇവരും മറ്റു മത്സരങ്ങളില്‍ സ്വര്‍ണം നേടിയ താരങ്ങളാണ്.

Related posts