ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തലാണ് മുഖ്യ അജണ്ട; മോദി സര്‍ക്കാര്‍ ഭീകര ഏകാധിപത്യത്തിലേക്ക്: സീതാറാം യെച്ചൂരി

EKM-YECHURIസ്വന്തം ലേഖകന്‍

തൃശൂര്‍: പാര്‍ലമെന്ററി ജനാധിപത്യത്തെ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭീകര ഏകാധിപത്യത്തിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദു രാഷ്ട്രമെന്ന സങ്കല്‍പം നടപ്പാക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്കുമീതെ ഭൂരിപക്ഷവാദം അടിച്ചേല്‍ച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തലാണ് അവര്‍ മുഖ്യ അജണ്ടയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റീജണല്‍ തിയറ്ററില്‍ നടന്ന ഇഎംഎസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

സാമ്പത്തികസ്വാതന്ത്ര്യവും മതേതരത്വവും നേടിയെടുക്കാന്‍ നടത്തിയ സ്വാതന്ത്ര്യസമരം നാം ഇനിയും തുടരേണ്ടിയിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമെതിരേ ശക്തമായ വെല്ലുവിളികളാണ് ഉണ്ടാകുന്നത്. എല്ലാ മതങ്ങള്‍ക്കും തുല്യത എന്നതാണ് മതേതരത്വത്തിന്റെ കാതല്‍. മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതാണ്. എന്നാല്‍ ആര്‍എസ്എസ്, മുസ്ലീം ലീഗ് എന്നിവ പോലുള്ള മതാതിഷ്ഠിത പാര്‍ട്ടികളാണ് രാജ്യത്തിന്റെ ഭാഗഥേയം നിര്‍ണയിക്കുന്നത്. മറ്റു പല പാര്‍ട്ടികളും സ്ഥാനാര്‍ഥി നിര്‍ണയം നിര്‍വഹിക്കുന്നതുപോലും മതപരിഗണന നല്‍കിയാണ്.

സ്വാതന്ത്ര്യ സമരകാലത്ത് ഹിന്ദുരാഷ്ട്രമെന്ന വാദം പരാജയപ്പെട്ടിരുന്നു. രാജ്യത്തെ മതേതര ജനാധിപത്യ റിപ്പബ്ലിക് ആക്കാനാണ് ബഹുഭൂരിപക്ഷവും തീരുമാനിച്ചത്. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അസഹിഷ്ണുത വളര്‍ത്തി ഹിന്ദുരാഷ്ട്രവാദത്തെ വീണ്ടും നടപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്. ഇതെല്ലാം രാജ്യത്തിന്റെ വികസനത്തെ തടസപ്പെടുത്തും. ഭൂരിപക്ഷവിഭാഗത്തിലെ ചിലരുടെ കൈകളില്‍ മാത്രം അധികാരവും സമ്പത്തും കുമിഞ്ഞുകൂടുന്ന അപകടരമായ അവസ്ഥയുണ്ടായിരിക്കുകയാണ്. ഇതിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടണമെന്നും യെച്ചൂരി പറഞ്ഞു.

പ്രഭാത് പട്‌നായിക്, എസ്. സുധാകര്‍ റെഡ്ഡി, ഗോപാല്‍ ഗുരു, കെ. സച്ചിദാനന്ദന്‍, മേധ പട്കര്‍, പി.കെ. ബിജു എംപി, സംഘാടക സമിതി ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.രാധാകൃഷ്ണന്‍, പ്രഫ. എം. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts