പദവി ലബ്ധിക്കൊപ്പം അച്ഛനു മരണം; ഉത്തരയുടെ അമ്മ ഇനി നഗരസഭാ കൗണ്‍സിലര്‍

alp-ammaപന്തളം: അച്ഛന്‍ നഗരസഭാ കൗണ്‍സിലറായതിന്റെ ആഹ്ലാദം അഞ്ചു വയസുകാരി ഉത്തരയ്ക്ക് അധികനാള്‍ നീണ്ടു നിന്നില്ല. ഒന്നര മാസം പിന്നിട്ടപ്പോള്‍ അച്ഛന്‍ മരിച്ചു. ഏഴ് മാസം കഴിഞ്ഞ് അമ്മയ്ക്ക് അതേ പദവി ലഭിക്കുമ്പോള്‍ ഉത്തരയുടെ മുഖത്ത് സമ്മിശ്ര ഭാവം.  കുരമ്പാലയില്‍ ഇന്നലെ നടന്ന ആഹ്ലാദ പ്രകടനത്തില്‍ അമ്മ ധന്യയുടെ ഓരം ചേര്‍ന്ന് നടന്ന ഉത്തര പ്രവര്‍ത്തകര്‍ക്കും നൊമ്പരമായി. നവംബര്‍ അഞ്ചിനു നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലാണ് പന്തളം നഗരസഭയിലെ 14ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുരമ്പാല കിഴക്കേപനയ്ക്കല്‍ വീട്ടില്‍ ഉദയചന്ദ്രന്‍ വിജയിക്കുന്നത്.

12നായിരുന്നു സത്യപ്രതിജ്ഞ. ആദ്യ രണ്ട് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തു പ്രവൃത്തിപദത്തിലേക്ക് പടിചവുട്ടി തുടങ്ങുമ്പോഴാണ് മരണം തേടിയെത്തിയത്. ഡിസംബര്‍ 15ന് എംസി റോഡില്‍ കൊട്ടാരക്കര കലയപുരത്തുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. ഉദയചന്ദ്രന്‍ ഓടിച്ചിരുന്ന ടാറ്റാ സുമോ എതിരെ വന്ന ലോറിയിലിടിച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന റഷ്യന്‍ സംഘത്തിലെ ഒരു വനിതയും അപകടത്തില്‍ മരിച്ചിരുന്നു.

ഇന്നലെയാണ് 14ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സകല അടവുകളും പയറ്റിയാണ് എല്‍ഡിഎഫും യുഡിഎഫും മത്സരരംഗത്തുണ്ടായിരുന്നത്. ഉദയചന്ദ്രന് കിട്ടിയതിനേക്കാള്‍ 38 വോട്ട് കൂടി നേടി 111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ധന്യ വിജയിച്ചത്.

Related posts