പന്തളം: കൊട്ടിഘോഷിച്ചു പ്രഖ്യാപനം നടത്തിയ പന്തളത്തെ ഗതാഗത പരിഷ്കാരം നഗരസഭ തന്നെ അട്ടിമറിച്ചതായി ആക്ഷേപം. ജൂലൈ 17ന് ചേര്‍ന്ന ഗതാഗത ഉപദേശകസമിതി യോഗത്തിലെ തീരുമാനങ്ങളില്‍ ഒന്നും പോലും നടപ്പാക്കാന്‍ നഗരസഭ തയാറാവാത്തതാണ് ഗതാഗത പരിഷ്കാരം അനിശ്ചിതത്വത്തിലാവാന്‍ കാരണം. യോഗ നിര്‍ദേശ പ്രകാരം നിര്‍ദിഷ്ട സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ പിഡബ്ല്യുഡി അധികൃതര്‍ അലംഭാവം വരുത്തി. ചിലയിടങ്ങളില്‍ മാത്രം ബോര്‍ഡുകള്‍ സ്ഥാപിച്ച് അവര്‍ പിന്‍വാങ്ങിയെന്ന് ആക്ഷേപമുയര്‍ന്നു.
നിലവില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ യോഗത്തില്‍ തീരുമാനിച്ചിരുന്ന വ്യവസ്ഥകള്‍ പാലിച്ചല്ലെന്നാണ് പോലീസിന്റെ നിലപാട്.പന്തളം-മാവേലിക്കര റോഡില്‍ തെക്കുഭാഗം പാര്‍ക്കിംഗിനു അനുയോജ്യമായ സ്ഥലമുള്‍പ്പടെ പാര്‍ക്കിംഗ് നിരോധിച്ചാണ് പിഡബ്ല്യുഡി, ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് പോലീസിന്റെ വിമര്‍ശനം.നഗരത്തിലെ നിയമലംഘനത്തിനെതിരെ കര്‍ശന നടപടികളുമായി പോലീസ് രംഗത്തിറങ്ങിയതോടെയാണ്, ഇത് ജനദ്രോഹപരമെന്ന ആരോപണവുമായി കൗണ്‍സിലര്‍മാര്‍ നിലപാട് സ്വീകരിക്കുയും നഗരസഭ ഗതാഗതപരിഷ്കാരത്തിനായി യോഗം ചേര്‍ന്നതും പ്രഖ്യാപനം നടത്തിയതും.
സെപ്റ്റംബര്‍ മൂന്നിനുള്ളില്‍ വഴിയോരക്കച്ചവടങ്ങള്‍ ഒഴിയണമെന്നും അല്ലാത്തപക്ഷം നഗരസഭ ഒഴിപ്പിക്കുമെന്നും നിര്‍ദേശമുണ്ടായിരുന്നു. നഗരത്തില്‍ മാത്രം ഇത് പാലിക്കപ്പെട്ടെങ്കിലും പന്തളം-പറന്തല്‍ എംസി റോഡരികിലും മാവേലിക്കര-പന്തളം-പത്തനംതിട്ട റോഡരികിലും വഴിയോരക്കച്ചവടം പൊടിപൊടിക്കുകയാണ്. അനധികൃത് മത്സ്യവ്യപാരവും പച്ചക്കറി കടകളുമാണ് ഏറെ. ഒഴിപ്പിക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്കിയിരുന്നെങ്കിലും നടപ്പിലായില്ല. ഗതാഗത പരിഷ്കാരം പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി ഇന്നലെയായിരുന്നു. ഒരു നടപടിയുമുണ്ടായില്ല.