പന്തളം: മോട്ടോര്‍വാഹന അധി കൃതരുടെ മുമ്പില്‍ എട്ട് വരച്ച് നേടിയ ലൈസന്‍സ് നേടി യിട്ടുണ്ടെങ്കില്‍ അത് കയ്യിലിരിക്കട്ടെ. പന്തളത്തെ സമാന്തരപാതയിലൂടെ എത്ര തവണ സഞ്ചരിക്കണമോ അത്രയും തവണ എട്ടും എച്ചും ഒക്കെ വരയ്‌ക്കേണ്ടി വരു മെന്നതാണ് സ്ഥിതി. കുറുന്തോട്ടയം പാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കാല്‍നട, ഇരു ചക്രവാഹന യാത്രികര്‍ക്കായി നിര്‍മിച്ച താല്‍ക്കാലിക പാത യിലാണ് ഈ സ്ഥിതിയുള്ളത്. കഷ്ടിച്ച് മൂന്ന് മീറ്റര്‍ മാത്രം വീതിയില്‍ മണ്ണിട്ട് നികത്തിയാണ് പാത നിര്‍മിച്ചത്.
സ്വകാര്യ ബസ്സ്റ്റാന്റില്‍ നിന്ന് പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് യാത്രക്കാരെ വല യ്ക്കുന്ന ഇരുമ്പില്‍ നിര്‍മിച്ച വേലിയും മറുകരയില്‍ ഒഴിഞ്ഞ ഏതാനും ടാര്‍ വീപ്പകളും സ്ഥാപിച്ചിരിക്കുന്നത്. ടവര്‍ മാതൃകയില്‍ നിര്‍മിച്ച എന്തിന്റെയോ അവശിഷ്ടമാണ് ഇതെന്നാണ് നാട്ടുകാരുടെ പരിഹാസം. കവലയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരനോ ഹോംഗാര്‍ഡോ ആണ് രാവിലെ എട്ടോടെ ഇത് ഇവിടെ സ്ഥാപിക്കുക. പാതയുടെ തുടക്കത്തില്‍ മധ്യഭാഗം കുറുകെ ഇത് സ്ഥാനം പിടിക്കുന്നതോടെ ഇരുവശങ്ങളിലും സ്ഥലം പരിമിതമാവും.
ഇതുവഴി വേണം നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രികരും സഞ്ചരിക്കാന്‍. ഒന്ന് തട്ടിയാല്‍ വീഴുമെന്ന നിലയിലാണ് വശങ്ങളിലെ കൈവരി. തിരക്കുള്ള സമയങ്ങളില്‍ ഇതിനിടയിലൂടെയുള്ള സഞ്ചാരം ഇരുചക്രവാഹനയാത്രികരെ വലയ്ക്കുകയാണ്. പാതയില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാനാണ് ഇരുമ്പ് വേലിയും വീപ്പകളും സ്ഥാപിച്ചതെന്നാണ് പറയുന്നത്.പോലീസിനെ നിയോഗിച്ച് വലിയ വാഹനങ്ങളെ തടഞ്ഞ് പാതയില്‍ സുഗമമായ യാത്രയ്ക്ക് ക്രമീകരണമൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. രാത്രികാലങ്ങളില്‍ വേലിയും മറ്റും നീക്കി വലിയ വാഹനങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുന്നെന്ന ആക്ഷേപവും ശക്തമാണ്.