തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ ഫുട്‌ബോള്‍ താരങ്ങളുടെ പ്രതീക്ഷ വൃഥാവിലാക്കി തൃക്കരിപ്പൂര്‍ സിന്തറ്റിക്ക് സ്‌റ്റേഡിയത്തില്‍ ഈ സീസണിലും പന്തുരുളില്ല. കൃത്രിമ പുല്‍ത്തകിടി വച്ചു പിടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടും കളിക്കളം തുറക്കാത്തതില്‍ കായിക പ്രേമികള്‍ പ്രതിഷേധത്തിലാണ്. നിരവധി താരങ്ങളെ ഫുട്‌ബോളിന് സംഭാവന ചെയ്ത തൃക്കരിപ്പൂരിലാണ് ഈ കാത്തിരിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കും മുമ്പ് ഈ വര്‍ഷം ആദ്യം സ്‌റ്റേഡിയം കളിക്കായി തുറന്നു കൊടുക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഇല്ലാതായത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉദ്ഘാടനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും മഴക്കാലം വരാനിരിക്കെ ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കുമ്പോഴും കാത്തിരിപ്പിന് വിരാമമായില്ല. 2013 ല്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള നടക്കാവ് വലിയകൊവ്വല്‍ മൈതാനിയില്‍ 10 ഏക്കര്‍ ഭൂമി സ്‌പോര്‍ട്‌സ്കൗണ്‍സിലിന് വിട്ടുനല്‍കി കേന്ദ്ര ഗെയിംസ് സെക്രട്ടറിയേറ്റിന്റെ സഹായത്തോടെ ജില്ലയില്‍ ആദ്യമായി സിന്തറ്റിക് സ്‌റ്റേഡിയം പണി ആരംഭിക്കുകയായിരുന്നു. നാലര കോടി രൂപയുടെ പ്രവര്‍ത്തി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിവനരേഷ് കമ്പനിയാണ് ഏറ്റെടുത്തത്.
ഫിഫയുടെ അംഗീകാരത്തോടെയുള്ള ഫിഫ ടുസ്റ്റാര്‍ സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കാത്തു നില്‍ക്കുന്നത്. തിരുവനന്തപുരത്തെ നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റാണ് മേല്‍നോട്ടം വഹിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അനുവദിച്ച രണ്ട് സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ ഒന്നാണ് മലബാറില്‍ ലഭിച്ചത്. ഉത്തര മലബാറിന് അഭിമാനമാകുന്ന തരത്തില്‍ പൂര്‍ത്തിയായ പച്ച പുല്‍ മൈതാനത്ത് ഇനി എന്നാണ് പന്തുരുളുക എന്ന ചോദ്യമാണ് കളിക്കമ്പക്കാരും ഫുട്‌ബോള്‍ സംഘാടകരും ഉയര്‍ത്തുന്നത്.