പമ്പുടമകള്‍ക്കു വ്യത്യസ്ത നിലപാട് ! ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ നല്‍കരുതെന്ന ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശം പമ്പുടമകള്‍ നിഷേധിച്ചു

helmetകൊച്ചി: ഇന്ധനം നിറയ്ക്കാന്‍ വരുന്ന ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും പെട്രോള്‍ നല്‍കുമെന്ന് സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വര്‍ധിച്ചുവരുന്ന ഇരുചക്രവാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഹെല്‍മെറ്റ് ബോധവത്കരണത്തിന്റെ ഭാഗമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ നല്‍കരുതെന്ന നിര്‍ദേശം പമ്പുടമകള്‍ നിഷേധിച്ചു.

എന്നാല്‍, ഹെല്‍മെറ്റ് ധരിക്കാത്തതു മൂലമുണ്ടാകുന്ന ഭവിഷ്യത്തുക്കളെപ്പറ്റി യാത്രക്കാരെ ബോധവത്കരിക്കുന്നതിനു പമ്പുകളില്‍ ബാനറുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പങ്കു ചേരാമെന്നും പെട്രോളിയം ട്രേഡേഴ്‌സ് ഉറപ്പു നല്‍കി. പമ്പുകളില്‍ പിടിച്ചുപറിയും അക്രമവും നടത്തുന്നവരില്‍ ഭൂരിഭാഗവും ഹെല്‍മെറ്റ് ധരിച്ചുവരുന്നവരാണ്. മുഖം കാണാത്തതിനാല്‍ ആളെ തിരിച്ചറിയാനാവുന്നില്ല.

ഇക്കാരണത്താല്‍ പല കേസുകളും ഇതുവരെ തെളിയിക്കാനും കഴിയുന്നില്ല. അതിനാല്‍ ഹെല്‍മെറ്റ് ധരിച്ചുവരുന്നവരെ പമ്പുടമകളും ജീവനക്കാരും ശ്രദ്ധയോടെ വീക്ഷിക്കാറുണ്ടെന്ന് അസോസിയേഷന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തി. കൊച്ചി ബിപിസിഎലില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അസോസിയേഷനു വേണ്ടി ഭാരവാഹികളായ ആര്‍.ശബരീനാഥ്, ജോഷി ചാക്കോ, എം.എം.ബഷീര്‍, പോള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts