പയ്യന്നൂരില്‍ കോണ്‍ഗ്രസ് അവലോകന യോഗം വാക്കേറ്റത്തില്‍ വഴിമുട്ടി

knr-congressപയ്യന്നൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലെ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന അവലോകന യോഗം വാക്കേറ്റത്തില്‍ വഴിമുട്ടി. നേതാക്കളില്‍ ചിലര്‍ക്കെതിരേ തെരഞ്ഞെടുപ്പ് വേളയിലുണ്ടായ കയ്യേറ്റത്തെ അപലപിക്കുന്നതായുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിനും യോഗ നടപടികള്‍ വഴിമുട്ടുന്നതിനും ഇടയാക്കിയത്.

രണ്ടുദിവസം മുമ്പാണ് അവലോകനയോഗത്തിന് കളമൊരുക്കിയത്. കോണ്‍ഗ്രസിന് മുന്‍കാലങ്ങളില്‍ കിട്ടിയിരുന്ന വോട്ടില്‍ ഗണ്യമായ കുറവുണ്ടായതും ഉറച്ച കൊണ്‍ഗ്രസ് അനുഭാവികളില്‍ പലരും വോട്ടുചെയ്യാതിരുന്നതും യുഡിഎഫിന്റെ വോട്ടുകള്‍ കുറയുന്നതിനിടയാക്കിയിരുന്നു. ഇതേപ്പറ്റി ചര്‍ച്ച ചെയ്യാനാണ് അവലോകന യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പിനുശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകരായ രണ്ടധ്യാപകരുടെ കാര്‍ കത്തിച്ചതിനെതിരേ തയാറാക്കിയ പ്രമേയത്തിലാണ് നേതാക്കളക്കെതിരെയുള്ള കയ്യേറ്റവും ചേര്‍ത്ത് പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

കമ്മിറ്റികളുടേയും നേതാക്കളുടേയും പിടിപ്പ്‌കേടാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും അതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ട യോഗത്തില്‍ മറ്റു കാര്യങ്ങള്‍ തിരുകി കയറ്റി തടിയൂരാന്‍ നോക്കേണ്ടെന്നുമുള്ള വാദത്തോടെ ഗ്രൂപ്പ് വിരോധം പോലും മറന്ന് അംഗങ്ങള്‍ ക്ഷുഭിതരായപ്പോള്‍ ചര്‍ച്ച വാക്കേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ഒടുവില്‍ കെപിസിസി നിര്‍വാഹക സമിതിയംഗം പ്രമേയമെഴുതിയ കടലാസ് വലിച്ചു കീറിയതോടെ വാക്കേറ്റത്തിന് അയവുവന്നെങ്കിലും നേതാക്കളുടെ നടപടികള്‍ക്കെതിരേ വിമര്‍ശന മുയര്‍ന്നു. ഒുടുവില്‍ അവലോകനം നടത്താതെ യോഗം അലസി പിരിയുകയായിരുന്നു.

Related posts