പറഞ്ഞതെല്ലാം സത്യമാണ്…! ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പലരുടെയും നിര്‍ബന്ധപ്രകാരം; ഞാന്‍ മരിച്ചുവെന്നാണ് പരിശീലകന്‍ കരുതിയതെന്ന് ജെയ്ഷ

OPകല്‍പ്പറ്റ: റിയോ ഒളിംപിക്‌സിനുശേഷം ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഒളിംപ്യന്‍ ഒ.പി. ജെയ്ഷ. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണ്. കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനാണ് തന്നെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ജെയ്ഷ പറഞ്ഞു. മാരത്തണ്‍ മത്സരത്തിനിടെ ഇന്ത്യന്‍ ബൂത്തുകളില്‍ എവിടെയും ആരുമുണ്ടായിരുന്നില്ല. കുടിവെള്ളമോ റിക്കവറി പാനീയങ്ങളോ ഉണ്ടായിരുന്നില്ല. ദേശീയപതാക പോലും സ്ഥാപിച്ചില്ല. 25 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞപ്പോള്‍ വീഴുമെന്നു തോന്നി. മരിച്ചുവീണാലും അത് ഫിനിഷിംഗ് പോയന്റിലായിരിക്കണമെന്ന് തീരുമാനിച്ചാണ് പിന്നീട് ഓടിയത്. പരിശീലകന്‍പോലും താന്‍ മരിച്ചുവെന്നാണ് കരുതിയത്.

ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കാന്‍ റിയോയിലെ മാരത്തണ്‍ വിഡിയോ ദൃശ്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി. ബംഗളൂരുവില്‍ തിരിച്ചത്തെിയ ശേഷം പലരുടെയും നിര്‍ബന്ധപ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് എച്ച്1എന്‍1 ബാധിച്ചിരുന്നില്ല. ബംഗളൂരുവില്‍ തിരിച്ചത്തെിയ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപറഞ്ഞുവെന്ന് വാര്‍ത്തകളുണ്ടായി. ഇതു തെറ്റാണ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. കുടിവെള്ള സംവിധാനം ഒരുക്കണോയെന്ന് ഫെഡറേഷന്‍ കോച്ചിനോട് ചോദിച്ചിരുന്നു. ഇതു വേണ്ടെന്നാണ് കോച്ച് അറിയിച്ചത്. എന്നാല്‍ 42 കിലോമീറ്റര്‍ ഓടുന്ന തന്നോട് ഇതാരും ചോദിച്ചില്ല. ഒരു പക്ഷേ സംഘാടകര്‍ ഒരുക്കുന്ന വെള്ളമുണ്ടാകുമെന്ന് കോച്ച് കരുതിയതായിരിക്കാമെന്നും ജെയ്ഷ പറഞ്ഞു.

Related posts