പാട്ടുകാരന്‍ ഗോറില്ല; അത്താഴത്തിനു ശേഷം പാട്ടും മൂളിപ്പാട്ടുമൊക്കെ ഗോറില്ലക്കള്‍ പാടാറുണ്ട്

GORILAഗോറില്ലകള്‍ പാട്ടുപാടുമോ ? പാടും എന്നാണ് പുതിയ കണ്ടെത്തല്‍. ഗോറില്ലകള്‍ അത്താഴത്തിനു ശേഷം പാട്ടും മൂളിപ്പാട്ടുമൊക്കെ പാടാറുണ്ടെന്നാണ് ജര്‍മന്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഗോറില്ലകള്‍ നെഞ്ചത്തടിച്ച് ശബ്ദമുണ്ടാക്കുന്നതും മുരളുന്നതും അവര്‍ പാട്ടുപാടാന്‍ ശ്രമിക്കുന്നതാണെന്നാണ് പുതിയ ഗവേഷക ഫലങ്ങള്‍ വെളിവാക്കുന്നത്.മുതിര്‍ന്ന ആണ്‍ ഗോറില്ലകളാണാണ് കൂടുതല്‍ നന്നായി പാടുന്നതെന്നും പെണ്‍ഗോറില്ലകളും കുട്ടിഗോറില്ലകളും ഇക്കാര്യത്തില്‍ പിന്നിലാണെന്നും ഗവേഷകര്‍ പറയുന്നു. കായ്കനികളും പൂക്കളും മറ്റും കഴിക്കാന്‍ തുടങ്ങുമ്പോഴാണ് ഇവയ്ക്ക് പാട്ടുപാടാനുള്ള പ്രവണത കൂടുതലായുണ്ടാകുന്നതെന്നും ഗവേഷണഫലങ്ങള്‍ പറയുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ ഗോറില്ലാ സംഘത്തെ ഒരുമിച്ചു നിര്‍ത്താനും സംഘബലം കാണിക്കാനുമാണ് ഇവര്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നതെന്നാണ് ഗവേഷകരുടെ വിശ്വാസം. കോംഗോയിലെ രണ്ടു വ്യത്യസ്ഥ മേഖലകളില്‍ നിന്നുമായി 20 ഗോറില്ലകളെ പഠന വിധേമാക്കിയതിനു ശേഷമാണ് ഇവര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.പഠനഫലങ്ങള്‍ പ്ലോസ് വണ്‍ എന്ന ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്.

ഭക്ഷണങ്ങള്‍ മാറുന്നതിനനുസരിച്ച് ഗോറില്ലകളുടെ പാട്ടിന്റെ ഈണവും താളവുമെല്ലാം മാറുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണം കഴിക്കാനായി സംഘാംഗങ്ങളെ വിളിക്കുന്ന രീതി ചിമ്പാന്‍സികളിലുമുണ്ടെങ്കിലും അത് പാട്ടായി കണക്കാനാവില്ലയെന്നു ഗവേഷക സംഘാംഗമായ ഇവാ മരിയ ലൂഫ് പറയുന്നു. നരച്ച പിന്‍ഭാഗമുള്ള ആണ്‍ ഗോറില്ലകള്‍ക്ക് ഇത്തരം ശബ്ദങ്ങളിലൂടെ സംഘത്തെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മരിയ പറയുന്നു.

വളരെയധികം പക്ഷികളും സസ്തനികളും ഭക്ഷണം കണ്ടെത്തുമ്പോഴോ കഴിക്കുമ്പോഴോ ഇത്തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെന്ന് മുന്‍പ് നടന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗോറില്ലകള്‍ മനുഷ്യനെ പാടിത്തോല്‍പ്പിക്കുന്ന ഒരു കാലത്തിനായി നമുക്കു കാത്തിരിക്കാം….

Related posts