പാപ്പനംകോട്ട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: ഇന്ന് നിശബ്ദ പ്രചാരണം

TVM-PAPANAMKODUനേമം:  നാളെ  നടക്കുന്ന   നഗരസഭ പാപ്പനംകോട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഉത്സവഛായയില്‍ അവസാനിച്ചു.   ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമായിരിക്കും. ഇന്നലെ നടന്ന കലാശക്കൊട്ടില്‍ ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷയിലും പാര്‍ട്ടി പതാകകളേന്തിയും ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടും  പ്രവര്‍ത്തകര്‍  സ്ഥാനാര്‍ഥികളുമായി വാര്‍ഡിന്റെ വിവിധ ഭാഗങ്ങള്‍ ചുറ്റി കറങ്ങി.   യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ വിഷ്ണുവിന്റെ പ്രകടനം കൈമനത്ത് നിന്നും തുടങ്ങി പാപ്പനംകോട് വിശ്വംഭരന്‍ റോഡ് വഴി ഇടഗ്രാമത്തെത്തി കൈമനത്ത് സമാപിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹനന്റെ പ്രകടനം കൈമനത്ത് നിന്നും തുടങ്ങി വിശ്വംഭരന്‍ റോഡ് വഴി  തിരികെ കൈമനം ജംഗ്ഷനില്‍ സമാപിച്ചു.  എന്‍ഡിഎ സ്ഥാനാര്‍ഥി ആശാ നാഥിന്റെ  പ്രകടനം ഇടഗ്രാമത്ത് നിന്നും തുടങ്ങി നീറമണ്‍കരയില്‍ സമാപിച്ചു.  കൈമനം വനിതാ പോളിടെക്‌നിക്ക്, നീറമണ്‍കര എന്‍എസ്എസ് വനിത കോളജ്, പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനിയറിംഗ് കോളജ്, കരുമം യുപിഎസ് എന്നീ നാല് കേന്ദ്രങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക.   സ്ഥാനാര്‍ഥി പര്യടനം തിങ്കളാഴ് ച സമാപിച്ചു.

കൗണ്‍സിലറായിരുന്ന കെ.ചന്ദ്രന്റെ  നിര്യാണത്തെ തുടര്‍ന്നാണ്    ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.  സീറ്റ് നില നിര്‍ത്താന്‍ എന്‍ഡിഎയിലെ ബിജെപി സ്ഥാനാര്‍ഥിയും തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിലെ സിപിഎം സ്ഥാനാര്‍ഥിയും പിടിച്ചെടുക്കാന്‍ യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഉപതെരെഞ്ഞടുപ്പായതിനാല്‍ സമീപ പ്രദേശങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാര്‍ഡുകളില്‍ സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വനിത സ്‌കോഡുകളും വാര്‍ഡില്‍ സജീവമായിരുന്നു.

എല്‍ഡിഎഫ് ഭരണം  വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ നഷ്ട്ടപ്പെട്ട വാര്‍ഡ് തിരിച്ചുപിടിക്കാനാവുമെന്ന വിശ്വാസത്തിലാണ്് എല്‍ഡിഎഫ്. കുറഞ്ഞ കാലയളവില്‍തന്നെ നേടിയെടുത്ത ചന്ദ്രന്റെ ജനസമ്മതി അനുകൂലമാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.   15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നേമം പഞ്ചായത്ത് നഗരസഭയോട് കൂട്ടി ചേര്‍ത്തിട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം കുത്തകയാക്കി വച്ചിരുന്ന പാപ്പനംകോട് വാര്‍ഡാണ്   ബിജെപി വാശിയേറിയ മത്സരത്തില്‍ കഴിഞ്ഞ തവണ പിടിച്ചെടുത്തത്. നിശബ്ദ പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ വിട്ടുപോയവരെ കാണാനും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുമായിരിക്കും പ്രവര്‍ത്തനം.

Related posts