പാര്‍ട്ടി ഓഫീസ് കത്തിച്ച സംഭവം; പോലീസ് അന്വേഷണം ഊര്‍ജിതം

fireചെറായി: പള്ളിപ്പുറം കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി ഓഫീസ് തീവച്ച സംഭവത്തില്‍ പോലീസ് ചില കോണ്‍ഗ്രസ് നേതാക്കളെ സര്‍ക്കിള്‍ ഓഫീസില്‍ വിളിച്ചു വരുത്തി വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ ഫോറന്‍സിക് പരിശോധനയുടെ ഫലം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും മൊഴിയെടുത്തത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഓഫീസ് താക്കോല്‍ ഉപയോഗിച്ച് തുറന്നതായാണ് സൂചന.  ഇതോടെ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ചിലരെക്കുറിച്ച് പോലീസിനു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.   വീണ്ടും മൊഴിയെടുത്ത കൂട്ടത്തില്‍ ഓഫീസിന്റെ താക്കോല്‍ മണ്ഡലം സെക്രട്ടറിയും  ഉണ്ടായിരുന്നു.

ഓഫീസിന്റെ ഉറപ്പുള്ള  വാതില്‍ താക്കോല്‍ ഉപയോഗിക്കാതെ തുറക്കാന്‍ പറ്റില്ലെന്നു പോലീസ് പറയുന്നു. അതല്ലെങ്കില്‍ ചവിട്ടിപ്പൊളിക്കണം. ഇതും ഉണ്ടായിട്ടില്ല. ആകെയുള്ളത് വാതില്‍ പാളികള്‍ തമ്മില്‍ ചേരുന്നഭാഗത്ത് ഒരു ചെറിയ മരച്ചീള് പോയതുമാത്രമാണ്. ഇതാണ് പോലീസിനു കൂടുതല്‍ സംശയം ഉണ്ടാക്കിയത്. കൂടുതല്‍ അന്വേഷണം നടത്തേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാവില്ലെന്ന് സി ഐ സൂചിപ്പിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിലെ  കൊട്ടിക്കലാശത്തിന്റെയന്ന് രാത്രിയാണ് പാര്‍ട്ടി ഓഫീസിനു തീയിട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുകാര്‍ പിറ്റേന്ന് ദേവസ്വം നടയില്‍ റോഡ് ഉപരോധം സംഘടിപ്പിക്കുകയും  സിപിഎംകാരെന്നാരോപിച്ച് മണ്ഡലം പ്രസിഡന്റ്  മുനമ്പം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം ധര്‍ണയും കഴിഞ്ഞ ദിവസം മുനമ്പം പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിതമായത്.

Related posts