വടക്കഞ്ചേരി: പ്രതിവിധിമാര്‍ഗങ്ങളെല്ലാം നിഷ്ഫലമായി മലയോര കുടിയേറ്റമേഖലയായ പാലക്കുഴിയില്‍ തെങ്ങുകള്‍ കൂട്ടത്തോടെ നശിക്കുന്നു. മൂന്നുവര്‍ഷത്തിനുളളില്‍ രണ്ടായിരത്തോളം തെങ്ങുകള്‍ നശിച്ചിട്ടുണ്ടെന്നാണ് കണക്ക്. പട്ടകളിലെല്ലാം മഞ്ഞളിപ്പുരോഗമാണ് ആദ്യം കാണുന്നത്. പിന്നെ പട്ടകള്‍ ചെറുതായി കൂമ്പ് ചീഞ്ഞു ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തെങ്ങു നശിക്കുകയാണെന്ന് പാലക്കുഴി പള്ളിക്കു സമീപത്തെ കോതോലില്‍ അഗസ്റ്റിന്‍ പറഞ്ഞു. കാറ്റുവീഴ്ച രോഗത്തോടു സമാനമായ ലക്ഷണങ്ങളും കാണപ്പെടുന്നു. നന്നായി കായ്ഫലമുണ്ടാകുന്ന ഇരുപതും ഇരുപത്തഞ്ചും വര്‍ഷം പ്രായമുള്ള തെങ്ങുകളാണ് കൂട്ടത്തോടെ നശിക്കുന്നത്. മിക്കവാറും എല്ലാ തോട്ടങ്ങളിലും തന്നെ രോഗം പിടിപെട്ടിട്ടുണ്ട്.
ചെറിയ തൈതെങ്ങുകള്‍ക്കുവരെയുണ്ട് ഇത്തരം രോഗബാധ. മൂന്നുവര്‍ഷംമുമ്പ് അഞ്ചുമുക്ക് ഭാഗങ്ങളിലാണ് തെങ്ങില്‍ മഞ്ഞളിപ്പ്ു കണ്ടുതുടങ്ങിയത്. പിന്നീടത് വ്യാപകമാകുകയായിരുന്നു. തിനുമുമ്പ് കവുങ്ങുകളിലാണ് മഞ്ഞളിപ്പു കണ്ട് നശിച്ചിരുന്നത്. കവുങ്ങ് ഇല്ലാതായതോടെ രോഗം പിന്നെ തെങ്ങുകളിലേക്കായി. നിയന്ത്രിക്കാനാകാത്ത വിധം രോഗം പടര്‍ന്നതോടെ പാലക്കുഴിയില്‍ തെങ്ങു പരിചരണവും കര്‍ഷകര്‍ നിര്‍ത്തിവച്ചു. ചുവട്ടില്‍ വീഴുന്ന നാളികേരംപോലും പെറുക്കികൂട്ടാന്‍ കര്‍ഷകര്‍ മെനക്കെടുന്നില്ല. നാളികേരത്തിന് വിലയില്ലാത്തതും കേരവൃക്ഷത്തെ അവഗണിക്കാന്‍ കാരണമാകുന്നുണ്ട്.
കൂലിതുകപോലും നാളികേരം വിറ്റാല്‍ കിട്ടുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.കൃഷിഭവനുകള്‍ വഴിയുള്ള കേരഫെഡിന്റെ നാളികേര സംഭരണവും പ്രഹസനമായി. നാളികേരത്തിന്റെ സംഭരണവില ഉയര്‍ത്തിയതല്ലാതെ അതുമൂലം കര്‍ഷകന് പ്രയോജനമില്ല. തെങ്ങിന്‍തോട്ടങ്ങളില്‍ പടര്‍ന്നുപിടക്കുന്ന രോഗം കണ്ടെത്തി പ്രതിവിധി നിര്‍ദേശിക്കാന്‍ കൃഷിവകുപ്പിനും കഴിയുന്നില്ലെന്നതാണ് കര്‍ഷകരെ ഏറെ ആശങ്കപ്പെടുത്തുന്നത്.
പാലക്കുഴി മലയുടെ താഴ്‌വാരങ്ങളിലേക്കും കേടുപടരുന്നുണ്ട്. തെങ്ങ് നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള വിദഗ്ധസംഘം പാലക്കുഴി സന്ദര്‍ശിച്ച് രോഗ വ്യാപനത്തിനു ശാശ്വതമായ പ്രതിവിധി കണ്ടെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.