പാലാ-പൊന്‍കുന്നം റോഡില്‍ വാഹനങ്ങള്‍ക്ക് അമിതവേഗം; ‘മൊട്ട” ടയറുമായി വന്നാല്‍ ‘പണി” ഉറപ്പ്

KTM-TAYARപൊന്‍കുന്നം: ഉന്നത നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊന്‍കുന്നം റോഡില്‍ ദിവസേന നടക്കുന്ന വാഹനാപകടങ്ങള്‍ നാട്ടുകാരിലും യാത്രക്കാരിലും ഭീതി പരത്തുന്നു. തേഞ്ഞു തീര്‍ന്ന ടയറുകളുമായി അമിതവേഗത്തില്‍ ഓടുന്ന വാഹനങ്ങളാണ് ദിവസവും അപകടത്തില്‍പ്പെടുന്നതിലേറെയും.റോഡിന്റെ പ്രതലം മിനുസമേറിയതായതിനാല്‍ ബ്രേക്കിംഗില്‍ വാഹനങ്ങള്‍ തെന്നി മറിഞ്ഞും ഇടിച്ചുമാണ് അപകടത്തില്‍പ്പെടുന്നത്.

ഒരു ടയര്‍ മാത്രമാണ് തേഞ്ഞതെങ്കില്‍ പോലും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്. റോഡിലെ മാര്‍ക്കിംഗ് ലൈനില്‍ മൊട്ട ടയറുകള്‍ കയറുമ്പോള്‍ അപകട സാധ്യത കൂടുതലാണ്. മഴ അപകട സാധ്യത ഇരട്ടിപ്പിക്കുന്നു. വീകരിച്ച പിപി റോഡില്‍ ഇതിനോടകം വാഹനാപകടങ്ങളില്‍ 13പേര്‍ മരിച്ചു. ഇതുകൂടാതെ നാല്പതോളം അപകടങ്ങളിലായി  നിരവധിപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ഡ്രൈവിംഗിലെ പരിശീലനക്കുറവും അമിതവേഗവുമാണ് അപകടങ്ങള്‍ക്കു പ്രധാന കാരണം. അനുവദനീയമായ 60 കിലോമീറ്റര്‍ സ്പീഡില്‍ കൂടുതല്‍ വാഹനമോടിക്കുന്നതും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതും മദ്യപിച്ചു വാഹമോടിക്കുന്നതുമാണ് അപകടത്തിനു മറ്റു പ്രധാന കാരണങ്ങള്‍. എന്നാല്‍ പുതിയ പാതയില്‍ വാഹനങ്ങള്‍ പായുന്നത് 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ്.

അപകടം തുടര്‍ക്കഥയായ ഇളങ്ങുളം ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡുകളും ലൈറ്റുകളും സ്ഥാപിക്കുകയും അമിത വേഗം നിയന്ത്രിക്കാനുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Related posts