പാഴാകുന്ന ഭക്ഷണം വില്‍ക്കാന്‍ ഡാനിഷ് സൂപ്പര്‍മാര്‍ക്കറ്റ്

supermarketകോപ്പന്‍ഹേഗന്‍: ഭക്ഷ്യവസ്തുക്കള്‍ പാഴായിപ്പോകുന്നത് തടയാന്‍ ഡെന്‍മാര്‍ക്കില്‍ സുപ്രധാന നീക്കം. അധികം വരുന്ന ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വില്‍ക്കാന്‍ മാത്രമായി ഇവിടെയൊരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയിരിക്കുന്നു.

വീഫുഡ് എന്നു പേരിട്ടിരിക്കുന്ന പുതിയ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മേരി രാജകുമാരിയും ഭക്ഷ്യമന്ത്രി ഇവ ക്യേര്‍ ഹാന്‍സനും ചേര്‍ന്നാണു നിര്‍വഹിച്ചത്.

ഡെന്‍മാര്‍ക്കില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം. കുറഞ്ഞ വരുമാനക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഇതു തുടങ്ങിയിരിക്കുന്നതെന്നും പരിസ്ഥിതി ബോധമുള്ള ആര്‍ക്കും ഇവിടെനിന്നു സാധനങ്ങള്‍ വാങ്ങാമെന്നും അധികൃതര്‍.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉപയോഗശൂന്യമായി കരുതി ഭക്ഷ്യ വസ്തുക്കള്‍ ഉപേക്ഷിക്കുന്നത് ഫ്രാന്‍സ് നിയമം മൂലം നിരോധിച്ചത് അടുത്ത നാളിലാണ്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത് എന്നത് ശ്രദ്ധേയമായതിന്റെ പിന്നാലെയാണ് ഡെന്‍മാര്‍ക്കിലെ പുതിയ നീക്കം.

ഫ്രാന്‍സിന്റെ നടപടി ലക്ഷ്യമാക്കുന്നത് ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുകയാണ്. ഇങ്ങനെ ഉപേക്ഷിക്കുന്നതിനു പകരം സന്നദ്ധ സംഘടനകള്‍ക്കു ദാനം ചെയ്യുകയും അതുവഴി അഗതികള്‍ക്ക് ഇത് എത്തിച്ചു കൊടുക്കുകയും ചെയ്യണമെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

മേലില്‍ സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം ഇത്തരത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ സന്നദ്ധ സംഘടനകള്‍ക്കു ദാനം ചെയ്യുന്നതിനള്ള കരാര്‍ ഒപ്പിടാനും നിര്‍ബന്ധിതരാകും.

ഫുഡ് ബാങ്കുകള്‍ വ്യാപകമാക്കി, അവ വഴിയും ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് വിതരണം ചെയ്യാന്‍ പദ്ധതി തയാറാണ്. നിയമം ലംഘിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ക്ക് കനത്ത പിഴയും തടവു ശിക്ഷയും വരെ നല്‍കാനുള്ള വ്യവസ്ഥ പ്രസ്തുത നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts