പാവറട്ടിയില്‍ നെല്ലറയൊരുക്കാന്‍ മികച്ച വിദ്യാര്‍ഥി കര്‍ഷക

pkd-krishiaryaപാവറട്ടി: കോള്‍പാടവും നെല്‍കൃഷിയുമില്ലാത്ത പാവറട്ടി ഗ്രാമപഞ്ചായത്തിനെ കരനെല്‍കൃഷിയിലൂടെ നെല്ലറയാക്കിമാറ്റാന്‍ മികച്ച വിദ്യാര്‍ഥി കര്‍ഷക രംഗത്ത്. കൃഷി വകുപ്പിന്റെ മികച്ച വിദ്യാര്‍ഥി കര്‍ഷകര്‍ക്കുള്ള ജില്ലാതല അവാര്‍ഡ് കഴിഞ്ഞതവണ കരസ്ഥമാക്കിയ പാവറട്ടി വിളക്കാട്ടുപാടം സ്വദേശി ആര്യ സരസനാണ് കരനെല്‍കൃഷിയിലൂടെ വിജയഗാഥ രചിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്. പാവറട്ടി ക്രൈസ്റ്റ് കിംഗ് കോണ്‍വന്റ് ഗേള്‍സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്യ. വര്‍ഷങ്ങള്‍ക്കു മുമ്പ് വിളക്കാട്ടുപാടമെന്ന വട്ടപ്പാടത്ത് നെല്‍കൃഷി വിളഞ്ഞിരുന്നുവെങ്കിലും പാടമെല്ലാം പറമ്പായതോടെ പുതിയ തലമുറയ്ക്ക് നെല്‍കൃഷി ഓര്‍മമാത്രമായി മാറി.

പച്ചക്കറി കൃഷിയും പശു വളര്‍ത്തലുമെല്ലാം ഉള്ള കര്‍ഷക കുടുംബമാണ് ആര്യയുടേത്. വീടിന് സമീപമുള്ള അരയേക്രയിലേറെ വരുന്ന ക്ഷേത്രഭൂമി പാട്ടത്തിനെടുത്താണ് കരനെല്‍കൃഷി ചെയ്യുന്നത്. മാതൃകാ കര്‍ഷകനും അച്ഛനുമായ സരസന്‍, അമ്മ സുമ, സഹോദരി ഐശ്വര്യ എന്നിവരും ആര്യയെ കര നെല്‍കൃഷിയില്‍ സഹായിക്കാനായി ഒപ്പമുണ്ട്.

വീട്ടിലെ ചെറിയ ടില്ലര്‍ ഉപയോഗിച്ച് പറമ്പ് പൂട്ടി, വെള്ളം ഇറക്കി കൃഷിയോഗ്യമാക്കിയതു മുതല്‍ ഓരോ ഘട്ടത്തിലുമുള്ള കൃഷി പരിപാലനം ആര്യയുടെ നേതൃത്വത്തിലായിരുന്നു. ജ്യോതി നെല്‍വിത്ത് ഉപയോഗിച്ചായിരുന്നു കൃഷി. പാവറട്ടി കൃഷി ഓഫീസര്‍ കെ.ബിന്ദു ആഴ്ചയിലൊരു വട്ടമെങ്കിലും കൃഷിയിടത്തിലെത്തി പുരോഗതി വിലയിരുത്തുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ടെന്ന് ആര്യ പറയുന്നു. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ ആദ്യവാരത്തില്‍ കര നെല്‍കൃഷിയുടെ വിളവെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആര്യ.

Related posts