
കൊച്ചി: കേരള കോണ്‍ഗ്രസ്-ജേക്കബ് ലീഡര്‍ അനൂപ് ജേക്കബ് കോട്ടയത്തു ഇന്നു വിളിച്ചുചേര്‍ക്കുന്ന ഉന്നതാധികാരസമിതി യോഗം പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നു പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍. പാര്‍ട്ടി ലീഡര്‍ക്കു യോഗം വിളിക്കാന്‍ അധികാരമില്ല.
ചെയര്‍മാന്റെ അനുവാദത്തോടെ ഓഫീസ് ചാര്‍ജുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു യോഗം വിളിക്കേണ്ടത്. പാര്‍ട്ടി പിളര്‍ത്തിയേ അടങ്ങൂ എന്ന നിര്‍ബന്ധബുദ്ധിയുള്ള ആളുകള്‍ ഒത്തുചേരുന്ന ഗ്രൂപ്പ് യോഗമായേ ഇതിനെ കാണാന്‍ കഴിയൂവെന്നും ജോണി നെല്ലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ലയനവുമായി മുന്നോട്ടുപോകും. പി.ജെ. ജോസഫുമായി ചര്‍ച്ച തുടങ്ങിവച്ച അനൂപ് ജേക്കബ് പിന്നോട്ടു പോയതെന്തിനാണെന്നറിയില്ല. കേരള കോണ്‍ഗ്രസ് ഒന്നിച്ചുനില്‍ക്കണമെന്നാണ് ആഗ്രഹം. പാര്‍ട്ടിയെ വെട്ടിമുറിക്കാന്‍ സമ്മതിക്കില്ല. നിലവില്‍ ഒരു സംഘത്തിന്റെ തടവറയിലാണ് അനൂപ് ജേക്കബ്.
കുട്ടനാട് സീറ്റ് ഒരിക്കല്‍പോലും താൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ തനിക്കു സീറ്റ് നൽകണമെന്നു പറഞ്ഞു സമൂഹമധ്യത്തില്‍ അനൂപ് ജേക്കബ് തന്നെ സീറ്റു മോഹിയാക്കി. പി.ജെ. ജോസഫുമായി നടത്തിയ ചര്‍ച്ചകളിലൊന്നും ഒരാവശ്യവും മുന്നോട്ടുവച്ചില്ല. പാര്‍ട്ടികള്‍ ഒന്നിച്ചുപോകണമെന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.
ലയനകാര്യവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ചര്‍ച്ചചെയ്തു തീരുമാനിക്കാന്‍ 21നു രാവിലെ 10.30ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി യോഗം ചേരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.