പിണറായിയിലെ രമിത്ത് വധം: പ്രതികളെ ഹാജരാക്കാമെന്നു പാര്‍ട്ടി നിര്‍ദ്ദേശം; ‘അറേഞ്ചഡ് അറസ്റ്റ്’ വേണ്ടെന്ന് ജില്ലാ പോലീസ് മേധാവി

RAMITHതലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ  കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ അന്വേഷണ സംഘം പിടികൂടി. ഇന്നു പുലര്‍ച്ചെയാണു സിപിഎം പ്രവര്‍ത്തകന്‍ അഹദ് ഉള്‍പ്പെടെ രണ്ടു പേരെ കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇരുവരേയും അന്വേഷണ സംഘം രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. തിരിച്ചറിഞ്ഞ ഒമ്പതു പ്രതികളില്‍പ്പെട്ടവരാണ് ഇവരെന്നു പോലീസ് വ്യക്തമാക്കി.

പ്രതികളെ ഹാജരാക്കാമെന്ന സിപിഎം നിര്‍ദേശം തള്ളിയ പോലീസ് ആസൂത്രിത നീക്കത്തിലാണു രണ്ടു പേരെ വലയിലാക്കിയത്. പ്രതികളുടെ വീടുകളില്‍ പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയ സാഹചര്യത്തിലായിരുന്നു പ്രതികളെ ഹാജരാക്കാമെന്ന നിര്‍ദേശം സിപിഎം നേതൃത്വം മുന്നോട്ടുവച്ചത്. എന്നാല്‍ ഇത്തരത്തില്‍ ‘അറേഞ്ചഡ് അറസ്റ്റ്’ നടത്തേണ്ടതില്ലെന്നും പ്രതികളെ പോലീസ് തന്നെ പിടികൂടണമെന്നും അന്വേഷണ സംഘത്തിനു ജില്ലാ പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ധര്‍മടം സ്റ്റേഷനില്‍ നേരിട്ടെത്തിയാണു ജില്ലാ പോലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയത്.

ഇതിനിടെ കൊലയാളി സംഘം സംഭവത്തിനു മുമ്പും ശേഷവും സിപിഎം പ്രാദേശിക നേതാക്കളുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ അഞ്ചു പ്രാദേശിക നേതാക്കളെ ഇതിനകം അന്വേഷണം സംഘം ചോദ്യം ചെയ്തു. നോട്ടീസ് നല്‍കി തലശേരി സിഐ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണു പ്രാദേശിക നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്. കൊലയാളി സംഘത്തെ പിടികൂടിയ ശേഷം അവരില്‍ നിന്നും പ്രാദേശിക നേതാക്കളുടെ പങ്ക് സംബന്ധിച്ചു തെളിവ് ശേഖരിക്കാനാണു പോലീസ് നീക്കം.

ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, ധര്‍മടം പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എന്‍. സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി വ്യാപകമായ റെയ്ഡ് തുടരുകയാണ്. കണ്ണൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി.പി. രഞ്ജിത്ത്, കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.20 ഓടെയാണു പിണറായി പെട്രോള്‍ പമ്പിനു സമീപത്തെ റോഡരികില്‍ രമിത്ത് വെട്ടേറ്റുമരിച്ചത്.

Related posts