തലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകനായ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍കൂടി വലയില്‍. സായുധ പോലീസ് സംഘം നടത്തിയ മിന്നല്‍ റെയ്ഡിലാണ് സിപിഎം പ്രവര്‍ത്തകരായ ജ്യോതിസ്, ശരത്ത് എന്നിവരെ പിടികൂടിയത്. പിടിയിലായവരില്‍ ഒരാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് സൂചന. പിടിയിലായ രണ്ട് പേരെയും ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്.
കേസിലെ രണ്ട് പ്രതികളെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചുമട്ടു തൊഴിലാളിയായ പിണറായി പുതിയ പുരയില്‍ സി.കെ അഹദ് (25), നിര്‍മാണ തൊഴിലാളിയായ വെണ്ടുട്ടായി കണ്ണോത്ത്‌പൊയില്‍ നിജേഷ് (30) എന്നിവരെയാണ് കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുകയും കൊലയ്ക്കുപയോഗിച്ച് ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
രമിത്ത് വധക്കേസിന്റെ അന്വേഷണ പുരോഗതി ചൊവ്വാഴ്ച ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. തലശേരി ഡിവൈഎസ്പി ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കേസ് അന്വേഷിക്കുന്ന സംഘത്തിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തിരുന്നു. പേര് വ്യക്തമാക്കിയാല്‍ പ്രതികളെ ഹാജരാക്കാമെന്ന പാര്‍ട്ടി കേന്ദ്രങ്ങളുടെ നിര്‍ദ്ദേശം അന്വേഷണ സംഘത്തിനു മുന്നില്‍ വന്നെങ്കിലും അറേഞ്ചഡ് അറസ്റ്റ് വേണ്ടെന്ന നിലപാടിലായിരുന്നു പോലീസ്. തുടര്‍ന്നാണ് ആസൂത്രിത നീക്കത്തിലൂടെ ഇന്ന് രണ്ട് പ്രതികളെ കൂടി വലയിലാക്കിയത്.
കഴിഞ്ഞ മാസം 12 ന് രാവിലെ 10.15 നാണ് പിണറായി ഓലയമ്പലത്തെ പെട്രോള്‍ പമ്പിന് സമീപത്തു വെച്ച് പട്ടാപ്പകല്‍ ലോറി ഡ്രൈവറായ രമിത്തിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രമിത്ത് വധക്കേസില്‍ നേരത്തെ അറസ്റ്റിലായ അഹദിനേയും നിജേഷിനേയും രമിത്തിന്റെ മാതാവും സഹോദരിയും പിണറായിയിലെ എക്‌സൈസ് ജീവനക്കാരും തിരിച്ചറിഞ്ഞിരുന്നു.