പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള ഇരട്ടപ്പാതയിലൂടെ ഈ മാസം മുതല്‍ ട്രെയിന്‍ ഓടും

ktm-piravamrailകടുത്തുരുത്തി: ഇരട്ടപ്പാതയുമായി ബന്ധപ്പെട്ട് നിര്‍മാണം പൂര്‍ത്തിയായി വരുന്ന കോട്ടയം-എറണാകുളം റെയില്‍വേയുടെ പുതിയ പാതയിലെ പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള പാളത്തിലൂടെ ഈ മാസം മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും. കോട്ടയം-എറണാകുളം റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി വെള്ളൂരിലെ പിറവം റോഡ് റെയില്‍വേ സ്റ്റേഷനും കുറുപ്പന്തറ സ്റ്റേഷനും മധ്യേയുള്ള റെയില്‍പാതയില്‍ റെയില്‍വേയുടെ സേഫ്റ്റി കമ്മീഷണറുടെ പരിശോധന ഏത് ദിവസം നടക്കുമെന്നതുള്‍പെടെയുള്ള വിവരങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനിക്കും.

പത്ത് ദിവസത്തിനുള്ളില്‍ തന്നെ സേഫ്റ്റി കമ്മീഷണറുടെ പരിശോധന നടന്നേക്കുമെന്നാണറിയുന്നത്. പരിശോധന നടന്നു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ പത്ത് ദിവസത്തിനുള്ളില്‍ പുതിയ പാതയിലൂടെ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ആദ്യം ഓഗസ്റ്റ് 15ന് മുമ്പായി പുതിയ പാതയിലൂടെ ട്രെയിനുകള്‍ കടത്തിവിടണമെന്ന് ഉദേശിച്ചിരുന്നതാണ്. റെയില്‍വേയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ സുധാകര റാവു, ചീഫ് എന്‍ജിനിയര്‍ പി.കമലാകര റെഡി, പിറവം റോഡ്-കുറുപ്പന്തറ ഇരട്ടവരി പാതയുടെ മേല്‍നോട്ട ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പി.മൊയ്തിന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ജോലികള്‍ പരിശോധിച്ചിരുന്നു.

ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന്  പുതിയ പാതയിലൂടെ  എന്‍ജിന്‍ ഓടിച്ചു നോക്കി യിരുന്നു. ഇലക്ട്രിഫിക്കേഷന്‍ ജോലികളും  പൂര്‍ത്തിയായി കഴിഞ്ഞു. കുറുപ്പന്തറ സ്റ്റേഷനില്‍ പുതിയ പ്ലാറ്റ് ഫോമുകള്‍, ഫുട് ഓവര്‍ ബ്രിഡ്ജ്, ഡ്രെയിനേജ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോം, റൂഫ് വര്‍ക്കുകള്‍, ഡ്രെയിനേജ് എന്നിവയാണ് നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഏല്ലാ പണികളും പൂര്‍ത്തിയാകുമെന്നാണ് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.  ബലവത്തായ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച ശേഷമാണ് പുതിയ റെയില്‍പാളം സ്ഥാപിച്ചത്. തുടര്‍ന്ന് കോണ്‍ക്രീറ്റ് തൂണുകളിലേക്ക് റെയില്‍പാതകള്‍ ക്ലാബ് ചെയ്തു ഉറപ്പിക്കുകയായിരുന്നു.

പാളം സ്ഥാപിച്ചു മെറ്റലുകള്‍ നിരത്തി വിടവുകള്‍ അടയ്ക്കുന്ന ജോലികളും  പൂര്‍ത്തിയായി. കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് പുതിയ പാതയില്‍ കോണ്‍ക്രീറ്റ് തൂണുകളും റെയില്‍പാളങ്ങളും എടുത്തു വച്ചത്. നേരത്തെ പഴയ പാതയിലെ ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ നടത്തുന്നതിനായി ഇതുവഴിയുള്ള ട്രെയിന്‍ഗതാഗതം നിര്‍ത്തി വച്ചിരുന്ന സമയത്ത് പഴയ പാതയിലെ കാലപ്പഴക്കം മൂലം തകരാറിലായ പാളം പല സ്ഥലത്തും മാറ്റി സ്ഥാപിച്ചിരുന്നു. പുതിയ ട്രാക്കിലെ പണികള്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം ഇതുവഴിയും നടത്താന്‍ കഴിയുന്നതോടെ കോട്ടയം-എറണാകുളം റെയില്‍പാതയില്‍ വന്‍വികസനമാണ് ഉണ്ടാകാന്‍ പോകുന്നത്.   വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഒന്നര കിലോമീറ്റര്‍ ഭാഗത്തു രണ്ടാമത്തെ പാതയില്‍ പാളം ഉറപ്പിച്ച്ഇതുവഴി ട്രെയിനുകള്‍ കടത്തിവിട്ടിരുന്നു.

Related posts