അഞ്ചല്‍: പുനലൂര്‍ നിയോജകമണ്ഡലത്തിലെ ഇടതുപാളയത്തില്‍ അടിയൊഴുക്കുണ്ടായതായി സൂചന. കഴിഞ്ഞദിവസം നടന്ന കൊട്ടിക്കലാശത്തിനുശേഷം മണ്ഡലത്തിലെ മിക്കബൂത്തുകളിലും നിശബ്ദപ്രചാരണംപോലും സജീവമായി നടന്നിട്ടില്ല. പുനലൂരിലെ ചില മുതിര്‍ന്ന നേതാക്കളാണ് അടിയൊഴുക്കിന് പിന്നിലെന്നാണ് രഹസ്യവിവരം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ രാജുവിന്റെ താമസസ്ഥലത്തിന് സമീപമുള്ള നെടിയറയിലെ ബിജെപി ബൂത്ത് കമ്മിറ്റി ഓഫീസ് കഴിഞ്ഞദിവസം രാത്രി ചിലര്‍ അടിച്ചുതകര്‍ത്തതും അടിയൊഴുക്കിന്റെ സൂചനയായി കണക്കാക്കാം. സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് അഞ്ചല്‍ പോലീസ് കേസെടുത്തിട്ടുള്ളത്.
പുനലൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ കാലുവാരല്‍ പരസ്യമായ രഹസ്യമാണ്. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ജയപരാജയങ്ങളുടെ അവലോകനത്തില്‍ പുനലൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കാലുവാരലാണ് മിക്കപ്പോഴും എടുത്തുപറയാറുള്ളത്. കാലാകാലങ്ങളായി മണ്ഡലത്തില്‍ നടന്നുവന്ന കാലുവാരല്‍ ഇടതു നേതൃത്വത്തിന് വലിയ ആശ്വാസമായിരുന്നു. കോണ്‍ഗ്രസിലെ കാലുവാരല്‍ വ്യക്തമായി അറിയാവുന്ന മുതിര്‍ന്ന നേതാക്കളാരുംതന്നെ ഇത്തവണ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറായിരുന്നില്ല. ആദ്യം തള്ളിക്കളഞ്ഞെങ്കിലും ഒടുവില്‍ മുസ്ലീം ലീഗുതന്നെ സീറ്റ് ഏറ്റെടുത്ത് ഡോ. എ യൂനുസ്കുഞ്ഞിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
പ്രചാരണത്തിന്റെ അവസാനദിവസംവരെ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്ന മണ്ഡലമാണ് പുനലൂര്‍. കൊട്ടിക്കലാശത്തിനുശേഷം നടന്ന അടിയൊഴുക്ക് മണ്ഡലത്തിന്റെ മിക്കഭാഗങ്ങളിലും വ്യാപിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. വോട്ടെടുപ്പ് ദിനമായ ഇന്നലെ മണ്ഡലത്തിന്റെ ബൂത്തുകളില്‍ മിക്കയിടത്തും എല്‍ഡിഎഫിന്റെ പ്രാദേശികതലത്തിലുള്ള മുതിര്‍ന്ന നേതാക്കളെ ആരെയും കാണാന്‍ കഴിഞ്ഞിരുന്നില്ല. മിക്ക ബൂത്തുകളിലേയും പാര്‍ട്ടിയുടെ പ്രവര്‍ത്തനവും നിര്‍ജീവമായിരുന്നു. അടിയുറച്ച ഇടതുനേതാക്കളും പ്രവര്‍ത്തകരുമുള്ള ബൂത്തുകളില്‍ മാത്രമാണ് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. ഇത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതിനൊപ്പം യുഡിഎഫിന് ഏറെ പ്രതീക്ഷയും നല്‍കുന്നുണ്ട്.
2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ.കെ രാജു 18005 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണിത്. ബിഡിജെഎസുമായി ചേര്‍ന്ന് മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. സിസില്‍ ഫെര്‍ണാണ്ടസിന്റെ അക്കൗണ്ടിലേക്ക് വന്നുചേരുന്ന വോട്ടുകളുടെ എണ്ണവും ഇത്തവണ മണ്ഡലത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാകും. 2011-നെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തില്‍ വലിയ കുറവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞതവണ 71.16 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ ഇത്തവണ 70.64 ശതമാനം വോട്ടുമാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മുന്‍തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി വോട്ടുചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ അധികം സമയം അനുവദിച്ചിട്ടും വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടും പോളിംഗ് ശതമാനം കുറഞ്ഞതും ബൂത്തുതലങ്ങളില്‍ കാര്യമായ വര്‍ക്ക് നടന്നിട്ടില്ലെന്നതിനുള്ള തെളിവാണ് ചൂണ്ടിക്കാട്ടുന്നത്. ജില്ലയില്‍ ഏറ്റവും കുറവ് പോളിംഗ് നടന്നിട്ടുള്ളതും പുനലൂരിലാണ്.പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും മണ്ഡലം എല്‍ഡിഎഫിനൊപ്പമാണെന്നതും അടിയൊഴുക്ക് പാളയത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
കൊട്ടിക്കലാശം മുതല്‍ ആരംഭിച്ച് മണിക്കൂറുകള്‍കൊണ്ട് നടന്ന ഇടത്-വലത് പാളയങ്ങളിലെ മറിമായങ്ങള്‍ മണ്ഡലത്തിലുണ്ടാക്കിയ മാറ്റം എന്താണെന്നറിയാന്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടിവരും.