പുറ്റിംഗല്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ രണ്ട് കോടി രൂപ വകമാറ്റിയതിനെ സംബന്ധിച്ച് അന്വേഷണം നടത്തണം: ഡോ. ശൂരനാട് രാജശേഖരന്‍

KLM-PUTTINGALപരവൂര്‍ ലുലുഗ്രൂപ്പ് ഉടമ എം.എ. യൂസ്ഫലി പുറ്റിംഗല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനായി ഏല്‍പ്പിച്ച 2 കോടി രൂപ വക മാറ്റിയതിനെ സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കെപിസി.സി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.ലുലു ഗ്രൂപ്പ് പുറ്റിംഗല്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ 2 കോടി രൂപ വകമാറ്റിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് പരവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ പരവൂര്‍ നഗരത്തില്‍ നടക്കുന്ന 12 മണിക്കൂര്‍ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം.

ദുരിതബാധിതരെ വഞ്ചിച്ച സര്‍ക്കാര്‍ നിലപാട് പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് നടത്തുന്ന ഈ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.പുറ്റിംഗല്‍  ദുരിതബാധിതര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച തുക നല്‍ക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും, ലുലുഗ്രൂപ്പ് നല്‍കിയ തുക വകമാറ്റിയ കേരള സര്‍ക്കാരും ദുരിതബാധിതരെ വഞ്ചിച്ചകാര്യത്തില്‍ തുല്ല്യ പങ്കാളിത്വമാണ് ഉള്ളതെന്നും  രാജശേഖരന്‍ ചൂണ്ടികാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്കാരം ഭാരതത്തിലാകമാനം ജനജീവിതം സ്തംഭിച്ചി രിക്കുകയാണ്.  പുതിയ പരിഷ്കരണത്തിന്റെ മറവില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കോടികളുടെ ആനുകൂല്യം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശ്രീ. ശൂരനാട് രാജശേഖരന്‍ കുറ്റപ്പെടുത്തി.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പരവൂര്‍ സജീബ് അദ്ധ്യക്ഷത വഹിച്ച ധര്‍ണയില്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗങ്ങളായ നെടുങ്ങോലം രഘു, എന്‍. ജയചന്ദ്രന്‍, ഡിസിസി വൈസ് പ്രസിഡന്റ് വിപിനചന്ദ്രന്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുജയന്‍ യുഡിഎഫ് ചെയര്‍മാന്‍ പരവൂര്‍ രമണന്‍, ഡിസിസി ഭാരവാഹികളായ എ.ഷുഹൈബ്, സിസിലി സ്റ്റീഫന്‍, എന്‍.ഉണ്ണികൃഷ്ണന്‍ മണ്ഡലം പ്രസിഡന്റ്മാരായ ബിജു പാരിപ്പള്ളി, എസ്.സുനില്‍കുമാര്‍, അഭിലാഷ്കുമാര്‍, വി.കെ.സുനില്‍കുമാര്‍, സുജയ് എന്നിവര്‍ പ്രസംഗിച്ചു.നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്സ് സ്റ്റാന്റ് മൈതാനിയില്‍ നടന്ന 12 മണിക്കൂര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

Related posts