പൂരനഗരിയില്‍ ശുദ്ധികലശം

TCR-POORAMതൃശൂര്‍: എട്ടു ഘടകപൂരങ്ങളും എണ്ണിയാലൊടുങ്ങാത്ത പുരുഷാരവും കടന്നുപോയ പൂരനഗരിയില്‍ ശുചീകരണ തൊഴിലാളികളുടെ ശുദ്ധികലശം. റോഡുകളിലും ഇടവഴികളിലും പ്രദക്ഷിണവഴികളിലും തേക്കിന്‍കാട് മൈതാനത്തും ജനങ്ങള്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 400ഓളം തൊഴിലാളികളാണ് ശുചീകരണം നടത്തുന്നത്. പകല്‍പ്പൂരം വെടിക്കെട്ടിനുശേഷം പ്രവൃത്തികള്‍ പൂര്‍ണമായും ആരംഭിച്ചു. ഇന്നലെയും ഇന്നുരാവിലെയും പലയിടത്തും പ്രവൃത്തികള്‍ നടത്തി.

കോര്‍പറേഷന്റെ അഞ്ച് സോണല്‍ ഓഫീസുകളിലെയും മെയിന്‍ ഓഫീസുകളിലെയും ജീവനക്കാരും കുടുംബശ്രീ അംഗങ്ങളും അടങ്ങുന്ന തൊഴിലാളികളാണ് ശ്രമദാനം നടത്തുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് കോര്‍പറേഷന്റെ പള്ളിക്കുളം പ്ലാന്റില്‍ സംസ്കരിക്കുകയാണ് ചെയ്യുന്നത്. അല്ലാത്തവ കുഴിച്ചുമൂടും. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.കെ. ഉപേന്ദ്രന്‍, ഇന്‍സ്‌പെക്്ടര്‍മാരായ എം.കെ. സജീവന്‍, കെ.വി. ഗോപാലകൃഷ്ണന്‍, ഫെമില്‍ ബാബു, സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൂരം ക്ലീനിംഗ് നടക്കുന്നത്.

Related posts