പൊടി ശല്യം രൂക്ഷം: റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാരികളും താമസക്കാരും ദുരിതത്തില്‍

alp-podiതുറവൂര്‍: റോഡിലെ പൊടിശല്യം രൂക്ഷ മായിരിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പുതുക്കി നിര്‍മിക്കുന്നതിനായി പൊളിച്ചിട്ടിരിക്കുന്ന പള്ളിത്തോട്, ചാവടി ,തുറവൂര്‍  തൈക്കാട്ടുശേരി റോഡിലെ പൊടിയാണ് ജനങ്ങളെ വലക്കുന്നത്. കഴിഞ്ഞ ഒന്നര മാസക്കാലമായി റീ ടാറിങ്ങിനായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. മൂന്നാഴ്ച എടുത്താണ് പള്ളിത്തോട് റോഡുമുക്കു മുതല്‍ തൈക്കാട്ടുശേരി വരെയുള്ള റോഡ് പൊളിച്ചത്. ഇതിനു ശേഷം മെറ്റലും എം സാന്റും ചെര്‍ന്ന മിശ്രിതം ഇട്ടു റോഡു ഉയര്‍ത്തിയെങ്കിലും ടാറിങ് ജോലി നടത്താതെ മാക്കേക്കടവുമുതല്‍ തൈക്കാട്ടുശേരി വരേയുള്ള റോഡു പുനര്‍നിര്‍മാണത്തിനായി കരാറുകാര്‍ യന്ത്രസാമഗ്രികളുമായി പോകുകയായിരുന്നു.

നിലവില്‍ പള്ളിത്തോട്ട്, ചാവടി, തുറവൂര്‍, തൈക്കാട്ടുശേരി റോഡിലൂടെ കാല്‍ നടയാത്രക്കാര്‍ക്കു പോലും സഞ്ചരിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണ.് മഴക്കാലമെത്തിയതോടെ റോഡില്‍ രൂപപ്പെട്ട കുഴികള്‍  ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യുന്നവരുടെ നടുവൊടിയുന്ന അവസ്ഥയാണ്. മാക്കേക്കടവ് തൈക്കാട്ടുശേരി  റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തികരിച്ച ശേഷം പള്ളിത്തോട്ട്, ചാവടി, തൈക്കാട്ടുശേരി, തുറവൂര്‍ റോഡിന്റെ ടാറിംഗ് ജോലികള്‍ നടത്തുകയുള്ളു എന്ന നിലപാടാണ് കരാറുകാര്‍ എടുത്തിരിക്കുന്നത്.

ആയിരക്കണക്കിന് ജനങ്ങളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. രൂക്ഷമായ പൊടിശല്യം മൂലം റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാരികളും താമസക്കാരും  ദുരിതത്തിലാണ്. പരാതികള്‍ വ്യാപകമായതോടെ കരാറുകാര്‍ ചില ദിവസങ്ങളില്‍ റോഡ് നനയ്ക്കുന്നുണ്ടെങ്കിലും പൊടിശല്യത്തിന് യാതൊരു വിധ ശമനവും ഇല്ല. അടിയന്തിരമായി റോഡിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തികരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Related posts