പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായിരുന്നു ജി.കാര്‍ത്തികേയന്‍ : ഉമ്മന്‍ചാണ്ടി

tvm-karthikayanആര്യനാട് : പ്രതിസന്ധികളില്‍ തളരാതെ താന്‍ ഏറ്റെടുക്കുന്ന ഏതു കാര്യത്തിലും ആത്മാര്‍ത്ഥത കാട്ടുന്ന വ്യത്യസ്ത മാതൃകയായിരുന്നു ജി. കാര്‍ത്തികേയന്‍ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതു പ്രവര്‍ത്തനകര്‍ മാതൃകയാക്കേണ്ട വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍, മന്ത്രി, നിയമസഭാംഗം, രാഷ്ട്രീയ നേതാവ്, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കഴിഞ്ഞ കാല്‍ നൂറ്റാണുകാലം പ്രതിനിധീകരിച്ച അരുവിക്കര നിയോജക മണ്ഡലത്തിലെ പൗരാവലി സംഘടിപ്പിച്ച ജി.കെ. അനുസ്മരണ സമ്മേളനം, ആര്യനാട് ആതിര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മണ്ഡലത്തില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും ആധിയുണ്ടായിരുന്ന ജനപ്രതിനിധിയായിരുന്നു ജി.കെ. . ദുഃഖിതര്‍ക്കു വേണ്ടി തുടിക്കുന്ന ഒരു മനസിന്റെ ഉടമയായിരുന്നു അദ്ദേഹം. അശരണരുടെ സങ്കടങ്ങളില്‍ പങ്കുചേരുകയും അവര്‍ക്കുവേണ്ടി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത് അതിശയോക്തിയോടെയാണ് ഞങ്ങള്‍ നോക്കി കണ്ടുകൊണ്ടിരുന്നത്. നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക തടസം നേരിടേണ്ടിവരുന്ന സമയത്തു മാത്രമേ കാര്‍ത്തികേയനെ അസ്വസ്ഥനായി താന്‍ കണ്ടിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി ഓര്‍മിച്ചു.അരുവിക്കര നിയോജക മണ്ഡലത്തിന്റെ ജനങ്ങള്‍ നിര്‍ണായ അവസരത്തില്‍ ശബരീനാഥനെ തെരഞ്ഞെടുത്തതോടെ കാര്‍ത്തികേയനോടുള്ള കടപ്പാടും ഈ സര്‍ക്കാരിനോടുള്ള വിശ്വാസവും രേഖപ്പെടുത്തുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

താനും കാര്‍ത്തികേയനും മണ്ഡലത്തിനകത്ത് അവസാനമായി വെള്ളനാട്ട് പങ്കെടുത്ത യോഗത്തില്‍ അനാരോഗ്യം മൂലം വളരെ ക്ഷീണിതനാണെങ്കിലും എന്നോടാവശ്യപ്പെട്ടത് വെള്ളനാട് സ്കൂളില്‍ ഒരു പുതിയ ബ്ലോക്ക് വേണമെന്നായിരുന്നു. പക്ഷേ അതിന്റെ പണി പൂര്‍ത്തിയായപ്പോള്‍ അതു കാണുവാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.പൊതു പ്രവര്‍ത്തനത്തിനു തികഞ്ഞ ആത്മാര്‍ത്ഥത കാണിച്ച ജനങ്ങള്‍ക്കിടയില്‍ സ്ഥാനം ഉറപ്പിച്ച ജനകീയ നേതാവായിരുന്നു കാര്‍ത്തികേയനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ജനങ്ങളുടെ മനസ്സില്‍ വിവിധ തലത്തിലുള്ള ഓര്‍മകള്‍ സമ്മാനിച്ച വ്യക്തിത്വമായിരുന്നു അന്തരിച്ച ജി. കാര്‍ത്തികേയനെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ആഭ്യന്തര  മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.ആരോപണങ്ങള്‍ക്ക് നടുവില്‍ നെഞ്ചു വിരിച്ചു നിന്ന് രാഷ്ട്രീയ പുഴുക്കുത്തുകള്‍ക്കെതിരെ പോരാടിയ നേതാവായിരുന്നു അദ്ദേഹം.

പരുക്കനാണെന്ന് പുറമേ തോന്നുമെങ്കിലും മനസ്സിനകത്ത് വലിയ സ്‌നേഹഗോപുരം സൂക്ഷിച്ചിരുന്ന ജി.കെ. എല്ലാവരുടേയും മനസില്‍ സ്‌നേഹം വിതറികൊണ്ടാണ് വിടവാങ്ങിയതെന്നു ആഭ്യന്തരമന്ത്രി പറഞ്ഞു.തന്റെ നിലപാടുകളില്‍ ഒരിക്കല്‍ പോലും വെള്ളം ചേര്‍ക്കാതെ തന്റേതായ ഒരു വ്യക്തിത്വം വളര്‍ത്തിയെടുക്കുവാന്‍ ജി.കെ. ശ്രദ്ധിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ഇന്നത്തെ നിലയില്‍ വളരുന്നതിന് കാര്‍ത്തീകേയന്റെ ത്യാഗോജ്വല പ്രവര്‍ത്തനങ്ങളുണ്ട്. കഴിഞ്ഞ എട്ടു മാസക്കാലം കൊണ്ട് അച്ഛന്റെ അതേവഴിയിലൂടെ സമര്‍പ്പിത പ്രവര്‍ത്തനം നടത്തുവാന്‍ അദ്ദേഹത്തിന്റെ മകനും മണ്ഡലത്തിലെ ജനപ്രതിനിധിയുമായി ശബരീനാഥനും കഴിഞ്ഞിട്ടുണ്ടെന്ന്, ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു.വേദനിക്കുന്നവരുടെ വേദനയോടൊപ്പം ഇത്രത്തോളം അലിഞ്ഞുചേരാന്‍ കഴിവുള്ള ജനപ്രതിനിധികള്‍ വിരളമാണെന്നും രമേശ് അഭിപ്രായപ്പെട്ടു.

പാവങ്ങള്‍ക്കുവേണ്ടി തുടിക്കുന്ന അവരുടെ ദുഃഖങ്ങള്‍ പങ്കുചേരുന്ന അശരണരുടെ പ്രശ്‌നങ്ങള്‍ക്കു നടുവില്‍ അവരോടൊപ്പം നടന്നു നീങ്ങുന്ന മനസ്സിന്റെ ഉടമയായ കാര്‍ത്തികേയന്റെ അതേ കാരുണ്യസ്പര്‍ശം തുടര്‍ന്നു പോകുവാന്‍ അദ്ദേഹത്തിന്റെ പേരില്‍ ആരംഭിക്കുന്ന ട്രസ്റ്റ് സഹായകമാകട്ടേയെന്ന്, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആശംസിച്ചു.ജി. കാര്‍ത്തികേയന്റെ കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും ചേര്‍ന്ന് രൂപം കൊടുത്ത ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു സുധീരന്‍.ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍, കൃഷി മന്ത്രി കെ.പി. മോഹനന്‍, കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ, എ.ടി. ജോര്‍ജ് എംഎല്‍എ, പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി. ജോണ്‍, സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, ചാരുപാറ രവി, അന്‍സജിത റസല്‍, കവി ഗിരീഷ് പുലിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

മുന്‍ വിവരാവകാശ കമ്മീഷണര്‍ വിതുര ശശി സ്വാഗതവും കെ.എസ്. ശബരീനാഥന്‍ എംഎല്‍എ കൃതജ്ഞതയും പറഞ്ഞു. വേദിയില്‍ ജി. കാര്‍ത്തികേയന്റെ ഛായാചിത്രം മുഖ്യമന്ത്രി അനാവരണം ചെയ്തു. ചലച്ചിത്രതാരം അന്തരിച്ച കലാഭവന്‍ മണിക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സമ്മേളനം ആരംഭിച്ചത്. ജി. കാര്‍ത്തികേയന്റെ ചിത്രത്തിനു മുമ്പില്‍ ജി.കെ.യുടെ കുടുംബാംഗങ്ങളും മന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി.

Related posts