പോക്കറ്റടി തടഞ്ഞയാള്‍ക്കു കുത്തേറ്റു:ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

tcr-kuthuമുളങ്കുന്നത്തുകാവ്: പണം പോക്കറ്റടിക്കുന്നതിനിടെയുണ്ടായ മല്‍പിടുത്തത്തില്‍ കത്തിക്കുത്തേറ്റ് ഇടുക്കി സ്വദേശിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടെ മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന ആളുടെ പോക്കറ്റില്‍ നിന്നും പണം മോഷ്ടിക്കുന്നതിനിടെയുണ്ടായ മല്‍പ്പിടുത്തത്തിലാണ് ഇടുക്കി സ്വദേശി മന്തിപ്പാറ കോച്ചിറ നെറ്റിയേടത്ത് വീട്ടില്‍ ജോര്‍ജിന്റെ മകന്‍ ജോണി(46)ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി തൃശൂര്‍ ഹൈറോഡ് പുത്തന്‍പള്ളിക്ക് സമീപത്തുളള കടയ്ക്കു മുന്നില്‍ കിടന്നുറങ്ങുമ്പോള്‍ രാത്രി പത്തരക്കാണ് സംഭവം. കഴുത്തിന് താഴെ കുത്തേറ്റ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കൂലിപ്പണിക്കാരനായ ജോണി രണ്ടുവര്‍ഷമായി തൃശൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ജോലി ചെയ്യുകയായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങുമ്പോള്‍ രണ്ടുപേര്‍ അടുത്ത് എത്തി ജോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പേഴ്‌സ് ആദ്യം കവര്‍ന്നു. എന്നാല്‍ ഇതില്‍ 210 രൂപ മാത്രമേയുണ്ടായിരുന്നുള്ളു. കൂടുതല്‍ പണമുണ്ടെന്ന് കരുതി കൂടുതല്‍ തിരച്ചില്‍ നടത്തുന്നതിനിടെ ജോണി ഉണര്‍ന്നു. തുടര്‍ന്ന്  ജോണിയുമായി രണ്ടുപേരിലൊരാള്‍ പിടിവലിയും മല്‍പ്പിടുത്തവുമുണ്ടായി. ഇതിനിടെ മോഷ്ടാവ് കയ്യില്‍ കരുതിയിരുന്ന ചെറിയ കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു.

കഴുത്ത് വെട്ടിച്ചതുകൊണ്ട് മാത്രമാണ് മരണം സംഭവിക്കാതിരുന്നത്. മോഷ്ടാവിനൊപ്പമുണ്ടായിരുന്ന ആള്‍ തന്നെ ആക്രമിച്ചില്ലെന്ന് ജോണി പറഞ്ഞു. ജോണിയുടെ നിലവിളി കേട്ട് റോഡിലുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും മദ്യപാനികള്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് കരുതി ആരും ഇടപെട്ടില്ല. ഈ സമയത്ത് മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ജോണി സമീപത്തുള്ള ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. മുറിവ് ആഴത്തിലുള്ളതാണെന്ന് കണ്ടതോടെ ഇയാളെ വിദഗ്ധപരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. മോഷ്ടാവിന്റെ സുഹൃത്ത് മറ്റൊരു മോഷണകേസുമായി ജയിലിലാണ്. ഇയാളെ സഹായിക്കാനായി പണമുണ്ടാക്കാനാണ് ജോണിയുടെ പോക്കറ്റടിച്ചതെന്ന് സംശയമുണ്ട്.

Related posts