പോത്താനിക്കാട് നിര്‍മാണത്തിലിരുന്ന വീടിന്റെ ഭിത്തിയിടിഞ്ഞുവീണു

ekm-veeduപോത്താനിക്കാട്: ആനത്തുഴിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ഭിത്തിയിടിഞ്ഞ് ഭാഗികമായി തകര്‍ന്നു. അല്‍ഫോന്‍സാ നഗറിനു സമീപം കൂവക്കണ്ടം ബേബിയുടെ വീടിന്റെ  മേല്‍ക്കൂര നിര്‍മിച്ചുകൊണ്ടിരുന്ന സമയത്താണ്  മൂന്നിലൊരു ഭാഗം ഭിത്തിയും ഇടിഞ്ഞുവീണത്. തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ്  മൂന്നോടെയാണ് സംഭവം. ബേബിയുടെ ഭാര്യ ലിസിയും മകന്‍ ബിബിനും  മരുമകള്‍ ആനീസും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നുവെങ്കിലും പുറത്തേക്ക് ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം ലഭിച്ച തുകയും സന്നദ്ധ സംഘടനകളുടെ  സഹായവുംകൊണ്ട് ഒന്നരവര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ചെങ്കിലും  പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.

വീട്ടുടമയായ ബേബിക്ക്  തൊണ്ടയില്‍ അര്‍ബുദരോഗം  ബാധിച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത്.  പൈങ്ങോട്ടൂര്‍ പള്ളിയിലെ കുഴിവെട്ടുകാരനായിരുന്ന ബേബി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആഴ്ചയില്‍  അഞ്ചുദിവസം റേഡിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന ബേബി സുമനസുകളുടെ സഹായം കൊണ്ടാണ് ചികിത്സ നടത്തുന്നത്.  മൂന്നര സെന്റു സ്ഥലം മാത്രമുള്ള ഇദ്ദേഹത്തിന്റെ ചിരകാല സ്വപ്‌നമായ ഭവന നിര്‍മാണം പുനരാരംഭിച്ചത് ഒരു മാസം മുന്‍പായിരുന്നു.

മേല്‍ക്കൂര കൂടി നിര്‍മിച്ച ശേഷം കയറിത്താമസിക്കാമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകുമോയെന്ന ആശങ്കയിലാണ് ഇവരുടെ കുടുംബം. വീട് ഇടിഞ്ഞുവീണതോടെ ഉദ്ദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Related posts