പോത്താനിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു

ekm-pothanikkaduപോത്താനിക്കാട്: ആറുപതിറ്റാണ്ടു പിന്നിട്ട പോത്താനിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം  ഒരുക്കാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയം 1952 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പോത്താനിക്കാട് നെടുംചാലില്‍ കുടുംബം സംഭാവന ചെയ്ത സ്ഥലത്ത്  തുടങ്ങിയ ഈ ആരോഗ്യ കേന്ദ്രം നല്ല നിലയിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ആരംഭ‘കാലത്ത് ഒരു ഡോക്ടറടക്കം  ആറുപേരുടെ സേവനം ലഭിച്ചിരുന്ന ഇവിടെ പിന്നീട് കിടത്തി ചികിത്സയും  മോര്‍ച്ചറിയും  പോസ്റ്റ് മോര്‍ട്ട സൗകര്യവും ഏര്‍പ്പെടുത്തി. ദിവസേന  ഇരുന്നൂറിലേറെ  പേര്‍ ചികിത്സ തേടിയെത്തിയിരുന്നു.

35 കിടക്കകളുണ്ടായിരുന്ന ഇവിടെ 1982-ല്‍ പോത്താനിക്കാട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് നിര്‍മിച്ചു നല്‍കിയ പുതിയ ബ്ലോക്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ  കൂടി നിയമിച്ച് പ്രസവവാര്‍ഡും ആരംഭിച്ചു. ഇക്കാലയളവില്‍  ഇവിടെ മൂന്നു ഡോക്ടര്‍മാര്‍, ആറു സ്റ്റാഫ്  നഴ്‌സ്, ഫാര്‍മസിസ്റ്റ്,  പാര്‍ട്ട് ടൈം സ്വീപ്പര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരടക്കം  18 പേരുടെ സേവനം ലഭിച്ചിരുന്നു. 24  മണിക്കൂറും പ്രവര്‍ത്തിക്കുന്ന  ഗ്രാമീണ മേഖലയിലുള്ള ഈ ആശുപത്രിയില്‍ സേവനം നടത്തുവാന്‍ പിന്നീട് ഡോക്ടര്‍മാരെ  കിട്ടാതെ വന്നതോടെയാണ് ആശുപത്രിയുടെ തകര്‍ച്ച ആരംഭിക്കുന്നത്.

സാവധാനം  ഐപി ബ്ലോക്ക്, ലബോറട്ടറി, വാക്‌സിനേഷന്‍ റൂം, മോര്‍ച്ചറി തുടങ്ങിയവ പ്രവര്‍ത്തന രഹിതമായി.ഇവിടെ അടിയന്തരമായി നിര്‍മിക്കേണ്ട സ്റ്റാഫ്  ക്വാര്‍ട്ടേഴ്‌സ്, ആധുനിക സംവിധാനത്തിലുള്ള ഒപി ബ്ലോക്ക്, ലബോറട്ടറി, വാക്‌സിനേഷന്‍ റൂം എന്നിവയുടെ നിര്‍മാണത്തിന്  മാറിമാറിവരുന്ന ഭരണക്കാര്‍ തയാറാകാത്തതാണ് ആശുപത്രിയുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്കുള്ള പ്രധാന കാരണം. പഴയ കെട്ടിടത്തില്‍ ആവര്‍ത്തിച്ചുള്ള ടൈല്‍ പതിപ്പിക്കല്‍, ഓടുകള്‍ മാറ്റി ഷീറ്റ് മേയല്‍, ചുറ്റുമതില്‍ നിര്‍മാണം, കിണറ്റില്‍ മോട്ടോര്‍ സ്ഥാപിക്കല്‍, കമാന നിര്‍മാണം തുടങ്ങിയവയ്ക്കായാണ് പലപ്പോഴും ഫണ്ട് ചെലവഴിക്കുന്നത്. പൊളിച്ചുമാറ്റിയ  ഓടും മരഉരുപ്പടികളും യഥാസമയം  ലേലം ചെയ്തുകൊടുക്കാത്തതിനാല്‍ ഇവ വര്‍ഷങ്ങളോളം കിടന്ന് നശിക്കുന്ന  സംഭവവും ഉണ്ടായിട്ടുണ്ട്.

സാമ്പത്തിക ശേഷി കുറഞ്ഞവരും പിന്നോക്കക്കാരുമുള്‍പ്പെടെ  അധിവസിക്കുന്ന ജില്ലയുടെ കിഴക്കന്‍മേഖലയിലെ ഏറ്റവും പഴയ ആതുരാലയത്തിന്റെ തകര്‍ച്ച പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പല്ലാരിമംഗലം, ആയവന പഞ്ചായത്തുകളിലെ സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.ദീര്‍ഘവീഷണത്തോടും ഇച്ഛാശക്തിയോടും കൂടി അധികൃതര്‍  പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആശുപത്രിക്കു ശാപമോക്ഷം ലഭിക്കുകയുള്ളൂവെന്നാണ് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നത്.

Related posts