പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥന്റെ വീട് നിര്‍മാണത്തിന് അനധികൃത മണല്‍കടത്തെന്ന് ആക്ഷേപം

ekm-manalആലുവ: പെരിയാറിന്റെ തീരത്തോട് ചേര്‍ന്ന് പോര്‍ട്ട് ട്രസ്റ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍മിക്കുന്ന കെട്ടിടത്തിലേക്ക് അനധികൃത മണല്‍കടത്തെന്ന് ആക്ഷേപം. നഗരസഭ ജിസിഡിഎ ലെയ്‌നില്‍ ആയൂര്‍വേദ ആശുപത്രിക്ക് സമീപമാണ് ഉദ്യോഗസ്ഥന്‍ വീടുപണിയുന്നത്.  കഴിഞ്ഞ ദിവസം പെരിയാറില്‍ നിന്നും അനധികൃതമായി മണല്‍വാരി നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഇറക്കുന്നതിനിടയില്‍ പോലീസെത്തി പിടികൂടുകയായിരുന്നു. വാരാന്‍ ഉപയോഗിച്ച വഞ്ചിയും തൊഴിലാളിയേയും വീട്ടില്‍ സൂക്ഷിച്ച മണല്‍ശേഖരവും പോലീസ് കണ്ടെത്തുകയും ചെയ്തു.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആലുവ പുഴയില്‍നിന്ന് മണല്‍ വാരുന്നതായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ ആരോ വിളിച്ചറിയിക്കുകയായിരുന്നു. പോലീസ് എത്തിയതിനേത്തുടര്‍ന്ന് വഞ്ചിയിലേക്ക് മണല്‍ നിറച്ചിരുന്നവരും നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് മണല്‍ കടത്തിക്കൊണ്ടിരുന്നവരും പുഴയില്‍ ചാടി നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ഇടനിലക്കാരനായ ശ്രീമൂലനഗരം കൈപ്ര സ്വദേശി അനൂപ് (28) പോലീസ് പിടിയിലാകുകയായിരുന്നു.  പെരിയാറില്‍നിന്ന്  അനധികൃതമായി മണല്‍ വാരിയാണ് ഉദ്യോഗസ്ഥന്‍ വീട് നിര്‍മാണം നടത്തുന്നതെന്ന് നാട്ടുകാര്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

ഉത്തരവാദിത്വപ്പെട്ടവര്‍ ഉള്‍പ്പെട്ട മണല്‍ക്കൊള്ള വിവാദമായതോടെ അധികൃതര്‍ നടപടിയുമായി രംഗത്തു വരികയായിരുന്നു. വഞ്ചിയും ഇടനിലക്കാരന്‍ അനുവിനെയും ആലുവ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി സംഭരിച്ച പുഴമണല്‍  ആലുവ വെസ്റ്റ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ അളന്ന് തിട്ടപ്പെടുത്തി തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതേ ഉദ്യോഗസ്ഥന്‍ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പെരിയാര്‍ തീരം കൈയേറിയത് നാളുകള്‍ക്ക് മുമ്പ് വിവാദമായിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനേത്തുടര്‍ന്ന് പോലീസെത്തി കൈയേറിയ ഭാഗത്ത് നിര്‍മിച്ചതെല്ലാം പൊളിച്ചു മാറ്റിയാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനു മുന്നില്‍ പോലീസ് കൈയേറ്റം പൊളിക്കുകയായിരുന്നു.  സര്‍ക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ നടത്തുന്ന നിയമവിരുദ്ധമായ പ്രവൃത്തികള്‍ ഇനിയും തുടരുകയാണെങ്കില്‍ ബഹുജന പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.എം.ഫിറോസ് രാഷ്ട്രദീപികയോട് പറഞ്ഞു.

Related posts