പോര് മൂക്കുന്നതിനിടെ സിപിഐയിലേക്ക് ഒഴുക്ക് തുടരുന്നു; ആമ്പല്ലൂരിലെ നൂറോളം സിപിഎം വിമതരും സിപിഐയിലേക്ക്

EKM-CPIസ്വന്തം ലേഖകന്‍

കൊച്ചി: സിപിഎം വിമതരെ സിപിഐയിലേക്കു സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളും തമ്മില്‍ ജില്ലയില്‍ പോര് രൂക്ഷമാകുന്നതിനിടെ കൂടുതല്‍ വിമതര്‍ സിപിഐ പാളയത്തിലേക്കു പോകാന്‍ ഒരുങ്ങുന്നു. ഉദയംപേരൂരിനു പിന്നാലെ ആമ്പല്ലൂരിലെ വിമതരും  സമ്മേളനം സംഘടിപ്പിച്ചു സിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നൂറോളം പേരാണ് ആമ്പല്ലൂരില്‍ സിപിഐയില്‍ ചേരുന്നത്. ഈമാസം ഏഴിനോ എട്ടിനോ ലയനസമ്മേളനം നടത്താനാണു നീക്കം. സിപിഎമ്മില്‍നിന്നു സിപിഐയില്‍ ചേര്‍ന്നവരെ ഉള്‍പ്പെടുത്തിയുള്ള ഉദയംപേരൂരിലെ സിപിഐ ജനറല്‍ ബോഡി യോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. അന്ന് ആമ്പല്ലൂരിലെ യോഗം സംബന്ധിച്ചു തീരുമാനമെടുക്കും.
സിപിഎം വിമതര്‍ കൂടി എത്തിയതോടെ ഉദയംപേരൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ 375 പാര്‍ട്ടി അംഗങ്ങളായതിനാല്‍ കമ്മിറ്റി വിഭജിക്കാന്‍ നീക്കമുണ്ട്. സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ സാന്നിധ്യത്തില്‍ ചേരുന്ന ജനറല്‍ ബോഡി ഇക്കാര്യവും പരിഗണിക്കും.

375 പേരില്‍ 260 പേരും പുതുതായി എത്തിയ സിപിഎം വിമതരാണ്. നേരത്തെ സിപിഐ ഉദയംപേരൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ ആറു ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവിലെ അംഗസംഖ്യ കണക്കിലെടുക്കുമ്പോള്‍ അത് 28 ബ്രാഞ്ചുകളായി വര്‍ധിക്കും. ഈ സാഹചര്യത്തിലാണു ലോക്കല്‍ കമ്മിറ്റി വിഭജിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു ഉദയംപേരൂര്‍ കമ്യൂണിറ്റി ഹാളിലാണു ജനറല്‍ ബോഡി.

മറ്റു ചില പാര്‍ട്ടികളില്‍ അസംതൃപ്തരായി നില്‍ക്കുന്നവരും ആമ്പല്ലൂരില്‍ സിപിഐയിലേക്കു വരുമെന്നു വിമതര്‍ പറയുന്നുണ്ട്. അങ്കമാലിയും നെട്ടൂരും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടന്നുവരുന്നതായും പറയുന്നു. അതേസമയം, ജില്ലയിലെ സിപിഎം-സിപിഐ ബന്ധം വല്ലാതെ ശിഥിലമായി കൊണ്ടിരിക്കുകയാണ്.

ശനിയാഴ്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ശക്തമായ വിമര്‍ശനവുമായി സിപിഎം ജില്ല സെക്രട്ടേറിയറ്റ് രംഗത്ത് എത്തിയപ്പോള്‍ ഞായറാഴ്ച ഉരുളയ്ക്കുപ്പേരി പോലെ മറുപടിയുമായി സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കളത്തിലിറങ്ങി. ഇരു പാര്‍ട്ടികളുടെയും സാസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.

Related posts