പ്ലാസ്റ്റിക് പരിശോധന നിര്‍ത്തിയില്ലെങ്കില്‍ അനിശ്ചിതകാലത്തേയ്ക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

PKD-PLASTICതിരുവനന്തപുരം : 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ ഭാഗമായി നഗരസഭാ പരിധിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തുന്ന പരിശോധനകള്‍ നിര്‍ത്തിവയ്ക്കണമെന്ന് വ്യാപാരികള്‍. നേരത്തെ ആവശ്യപ്പെട്ടതു പോലെ ഓണം വരെ സാവകാശം അനുവദിക്കണമെന്ന് വ്യാപാരികള്‍ മേയര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് നിരോധനത്തിനും നഗരത്തെ ശുചിത്വപൂര്‍ണമാക്കുന്നതിനും എല്ലാ പിന്തുണയും തങ്ങള്‍ നല്‍കും.

എന്നാല്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ നിരോധനം ധൃതിയില്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ല. ഹോളോഗ്രാം സംവിധാനത്തിന്റെ പോരായ്മകള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് കുറ്റമറ്റതാക്കാമെന്ന് മേയര്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. മറ്റു കാര്യങ്ങളില്‍ മേയര്‍ പ്രതികരിച്ചില്ല.

അതേസമയം, ചര്‍ച്ചയ്ക്കു ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ യോഗത്തില്‍ നഗരസഭയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ധിക്കാരപൂര്‍വമാണ് മേയറും ഭരണസമിതിയും പ്രവര്‍ത്തിക്കുന്നതെന്നു ഭാരവാഹികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഓണം വരെ പരിശോധനയും നിരോധനത്തില്‍ ഇളവും നല്‍കിയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ യോഗം തീരുമാനിച്ചു.

50 മൈക്രോണില്‍ കൂടിയ പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ തങ്ങള്‍ തയാറാണ്. എന്നാല്‍ ഇത് ആവശ്യത്തിനു സ്റ്റോക് ചെയ്യാന്‍ സമയം ആവശ്യമാണ്. മാത്രമല്ല ഓണ വിപണി സജീവമാകാന്‍ ഒരുങ്ങുന്ന വേളയില്‍ പ്ലാസ്റ്റിക് പിടിച്ചെടുക്കുന്ന നടപടി അംഗീകരിക്കില്ലെന്നു ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.

Related posts