ഫ്‌ളാറ്റിലെ കൊലപാതകം: കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍. രാമദാസ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി തള്ളി; രാമദാസിനെ വീണ്ടും വിയ്യൂര്‍ ജയിലിലേക്കു മാറ്റി

ramadasതൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫഌറ്റില്‍ ഷൊര്‍ണൂര്‍ സ്വദേശി സതീശന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍. രാമദാസ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി തള്ളി. രാമദാസിനു ജാമ്യം നല്‍കിയാല്‍, കൊല്ലപ്പെട്ട സതീശന്റെ കുടുംബത്തെ സ്വാധീനിക്കുമെന്നും അന്വേഷണത്തിനു തടസം ഉണ്ടാക്കുമെന്നും ഉന്നയിച്ച് അന്വേഷണസംഘം നല്‍കിയ തടസഹര്‍ജിയുടെ  അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

രാമദാസിനെ വീണ്ടും വിയ്യൂര്‍ ജയിലിലേക്കു മാറ്റി. പ്രതിയെ ഇന്നു കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു. മുഖ്യപ്രതിയായ റഷീദിനെയും രാംദാസിനെയും ഒന്നിച്ച് അന്വേഷണസംഘം ചോദ്യംചെയ്യും. ഇതിനുശേഷമായിരിക്കും രാമദാസിനെതിരേ കൊലക്കുറ്റം ചുമത്തണോ എന്ന കാര്യം പരിഗണിക്കല്‍. കൊലക്കേസിനപ്പുറം കള്ളപ്പണം ഉള്‍പ്പെടെ മറ്റ് ഇടപാടുകളെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണസംഘം ചോദ്യംചെയ്യും.

കോടതി റിമാന്‍ഡ് ചെയ്ത ദിവസം കുഴഞ്ഞുവീണതിനെതുടര്‍ന്ന് പ്രിസണേഴ്‌സ് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രാമദാസിനെ കഴിഞ്ഞദിവസമാണ് ജയിലിലേക്കു മാറ്റിയത്. ആരോഗ്യം സാധാരണ നിലയിലായതായുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മാറ്റം. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റു ചെയ്തതെങ്കിലും രാമദാസിനു കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളതായി പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരേ കാപ്പ ചുമത്തുന്നതിനു മറ്റു കേസുകളുടെ പരിശോധനയും തുടങ്ങിയതായും സൂചനയുണ്ട്.

റഷീദിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പോലീസ് പ്രതിയെ തൃശൂര്‍ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റഷീദിനെ കോടതി വീണ്ടും പാലക്കാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ തോക്ക് കൈവശം വച്ചതടക്കമുള്ള വേറെയും കേസെടുത്തിട്ടുണ്ട്.

Related posts