ബാക്കി നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം: കെഎസ്ആര്‍ടിസി ബസിന്റെ യാത്ര അരമണിക്കൂര്‍ തടസപ്പെട്ടു

ktm-ksrtcകടുത്തുരുത്തി: ടിക്കറ്റെടുത്തതിന്റെ ബാക്കി നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം. കണ്ടക്ടറും യാത്രക്കാരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസിന്റെ യാത്ര അരമണിക്കൂറോലം തടസപ്പെട്ടു. ബാഗിലെ പണം എണ്ണിയപ്പോള്‍ കൂടുതല്‍ കണ്ടക്ടറുടെ കൈയിലുണ്ടെന്ന് മനസിലായതോടെ യാത്രക്കാരന് പണം മടക്കി നല്‍കി കണ്ടക്ടര്‍ തടി തപ്പി. ഇന്നലെ വൈകൂന്നേരം 6.30 ഓടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം. കാട്ടാമ്പാക്ക് വട്ടനൂലില്‍ അനീഷ് (30) ആണ് ടിക്കറ്റിന്റെ ബാക്കി പണം നല്‍കാത്തതിനെ തുടര്‍ന്ന് കണ്ടക്ടറുമായി കശപിശയുണ്ടായത്. വൈകൂന്നേരം 5.30 ഓടെയാണ്  കുമളിയില്‍ നിന്നും എറണാകുളത്തേക്ക് പോവൂകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നാഗമ്പടത്തുനിന്നും അനീഷ് കയറിയത്. പെയിന്റിംഗ് പണി കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോവൂകയായിരുന്നു അനീഷ്. കടുത്തുരുത്തിക്ക് ടിക്കറ്റെടുത്ത ശേഷം 500 രൂപ കണ്ടക്ടര്‍ക്ക് നല്‍കി.

29 രൂപ ടിക്കറ്റ് ചാര്‍ജെടുത്ത ശേഷം 71 രൂപ കണ്ടക്ടര്‍ ബാക്കി നല്‍കിയെന്നും 400 രൂപ കടുത്തുരു ത്തിയിലെത്തുമ്പോള്‍ നല്‍കാമെന്നാണ് കമ്ടക്ടര്‍ പറഞ്ഞതെന്നും അനീഷ് പറഞ്ഞു. മുട്ടുചിറ യിലെത്തിയപ്പോള്‍ ബസില്‍ മയങ്ങുകയായിരുന്ന അനീഷിനെ കണ്ടക്ടര്‍ തട്ടി വിളിച്ചിട്ട് ഇറങ്ങാനുള്ള സ്റ്റോപ്പായെന്നു പറഞ്ഞു. ബാക്കി 400 രൂപ നല്‍കാന്‍ അനീഷ് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പണ മൊന്നും തരാനില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ അനീഷിനോട് തട്ടിക്കയറി. നൂറ് രൂപയാണ് അനീഷ് നല്‍കി യതെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്. അതോടെ ബസില്‍വച്ചു അനീഷ് ബഹളം വച്ചു. കടുത്തുരുത്തിയില്‍ ബസ് എത്തിയപ്പോള്‍ ബസ് നിര്‍ത്തി.

തുടര്‍ന്ന് പോലീസിനെ വിളിച്ചു വരുത്തി. കോട്ടയത്തുനിന്നുള്ള ടിക്കറ്റിന്റെ പണം കൂട്ടി നോക്കാന്‍ പോലീസ് കണ്ടക്ടറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം എണ്ണിയപ്പോള്‍ ടിക്കറ്റ് നല്‍കിയതിനെക്കാള്‍ കൂടുതല്‍ പണം ബാഗിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ യാത്രക്കാരും നാട്ടുകാരും കണ്ടക്ടര്‍ക്കെതിരെ തിരിയുകയായിരുന്നു. കള്ളക്കളി മനസിലായിട്ടും ഇതേ ബസില്‍ വൈക്കം വരെ ചെന്നിട്ട് ഡിപ്പോയില്‍ നിന്നും പണം വാങ്ങാനായിരുന്നു അനീഷിനോട് പോലീസിന്റെ ഉപദേശം. എന്നാല്‍ പോലീസും ഒപ്പം വരണമെന്നായി അനീഷ്. നാട്ടുകാരും യാത്രക്കാരും ഇതേ ആവശ്യം ഉന്നയിച്ചതോടെ പോലീസ് പണം നല്‍കി പ്രശ്‌നം തീര്‍ക്കാന്‍ കണ്ടക്ടറെ ഉപദേശിച്ചു.

സംഭവം പന്തിയല്ലെന്ന് മനസിലായതോടെ യാത്രക്കാരന്റെ പണം മടക്കി നല്‍കി കണ്ടക്ടര്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ബസിന്റെ ട്രിപ്പ് മുടങ്ങാതിരിക്കാന്‍ തന്റെ കൈയില്‍ നിന്നും  പണം നല്‍കുകയാണെന്നും കണ്ടക്ടര്‍ പറഞ്ഞു. ഇതേസമയം സമാനരീതിയുള്ള തട്ടിപ്പുകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും ഇതേക്കുറിച്ചു അന്വേഷണം വേണമെന്നുമായിരുന്നു ബസിലെ യാത്രക്കാരും നാട്ടുകാരും സ്ഥലത്തെത്തിയ പോലീസിന് നല്‍കിയ ഉപദേശം.

Related posts