ബാബുവിനും കുടുംബത്തിനും വീടൊരുങ്ങി

KKD-HOUSEനാദാപുരം: ബാബുവിനും കുടുംബത്തിനും ഇനി സ്വന്തമായുള്ള വീട്ടില്‍ കിടന്നുറങ്ങാം. ജനമൈത്രീ പോലീസും നാട്ടുകാരും, ഗ്രാമ പഞ്ചായത്തും നിര്‍മ്മിച്ചു നല്‍കിയ വീട്ടിലേക്ക് ഏപ്രില്‍ ആറിന് താമസം മാറും. വളയം മുന്‍ എസ്‌ഐ ശംഭുനാഥും, എഎസ്‌ഐ കെ.പി. ഖാലിദും ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി പാട്ടോംകുന്നില്‍ ഒരു വാറന്റ് പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് ബാബുവും കുടുംബത്തിന്റേയും ദയനീയ സ്ഥിതിയറിയുന്നത്.

ബാബു താമസിക്കുന്ന കൂരയില്‍ നിന്നൊരു വെളിച്ചം കാണ്ടപ്പോള്‍ പോലീസുകാര്‍ നേരെ കൂരയിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ്  ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാകുന്നത്. മനുഷ്യ വാസത്തിന് പറ്റാത്ത നിലയിലായിരുന്നു കൂര. പോലീസാണ്   ബാബുവും കുടുംബവും അനുഭവിക്കുന്ന പ്രയാസം ജനങ്ങളെ അറിയിച്ചത്. ചില സഹായങ്ങള്‍ പോലീസ് തന്നെ നല്‍കിയിരുന്നു. ബാബു കൂലി പണിക്കും ഭാര്യ ഉഷ സമീപത്തെ വീടുകളില്‍ വീട്ടു ജോലി ചെയ്തും കഴിഞ്ഞു വരുകയായിരുന്നു. വയനാട്ടില്‍ നിന്നും തൊഴില്‍ തേടിയെത്തിയ ഈ കുടുംബം കുറുവന്തേരിയില്‍ കടയുടെ മുകളില്‍ വാടകക്കായിരുന്നു താമസം. പിന്നീട്  കുന്നിന്‍ ചെരുവില്‍ ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലിലേക്ക് മാറുകയായിരുന്നു.

ഇതിനിടയിലാണ് ഇരുവര്‍ക്കും രോഗം പിടിപെടുന്നത്. കണ്ണിന് കാഴ്ച കുറവ് അനുഭവപ്പെട്ട ബാബുവിന് ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതോടെ കൂലി പണിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയി. ഉഷയ്ക്ക് ഗുരുതരമായ രോഗം പിടിപെടുകയും ചെയ്തു. രണ്ട് പെണ്‍മക്കളാണിവര്‍ക്കുള്ളത്. നിത്യചെലവിന് പോലും കഴിയാത്ത സ്ഥിതിയാലായിരുന്നു. കുട്ടികളുടെ പഠന ചെലവ് ഉമ്മത്തൂര്‍ ഹൈസ്കൂള്‍ അധ്യാപകര്‍ ഏറ്റെടുത്തു.  എസ്‌ഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തുവരികയായിരുന്നു. ജനമൈത്രീ പോലീസും നാട്ടുകാരും പഞ്ചായത്തും ചേര്‍ന്നാണ് ഒറ്റ നില വീട് നിര്‍മിച്ചത്. 10 ലക്ഷയോളം രൂപയാണ് വീടിനായി സമാഹരിച്ചത്. ആറിന് നടക്കുന്ന പാലുകാച്ചലും ഗൃഹപ്രവേശവും കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Related posts