കോട്ടയം: സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടി രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ജില്ലയില്‍ ലഹരിമരുന്നു മാഫിയ പിടിമുറുക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കോട്ടയം ജില്ലയില്‍ അബ്കാരി കേസ്, കഞ്ചാവു കേസ്, കോട്പാ ആക്്ട് പ്രകാരമുള്ള കേസുകള്‍ എന്നിവയില്‍ വലിയ തോതിലുള്ള വര്‍ധനവാണു ഉണ്ടായിരിക്കുന്നതെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസത്തിലെ കണക്കു പ്രകാരം 142 അബ്കാരി കേസുകളും 24 കഞ്ചാവു കേസുകളും 228 കോട്പ ആക്ട് പ്രകാരമുള്ള കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലൈയില്‍ 190 അബ്കാരി കേസുകളും 28 കഞ്ചാവു കേസുകളും 800 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരോധിത പുകയില ഉല്പന്നങ്ങള്‍ കൈവശം വച്ചതുമായുള്ള കേസുകളാണു ജില്ലയില്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളത്തിലേക്കു കഞ്ചാവു എത്തുന്നതു കൂടുതല്‍ തമിഴ്‌നാട്ടില്‍ നിന്നും തെലുങ്കാനയില്‍ നിന്നുമാണ്. മലയോര ജില്ലയായ ഇടുക്കി വഴിയാണ് ലഹരിവസ്തുക്കള്‍ കൂടുതലായി ജില്ലയിലേക്ക് എത്തുന്നത്. കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും ട്രെയിന്‍മാര്‍ഗവും ജില്ലയിലേക്കു ലഹരി വസ്തുക്കള്‍ എത്തുന്നുണ്ട്. ട്രെയിനുകളില്‍ എത്തിക്കുന്ന നിരോധിത പുകയില ഉല്പന്നങ്ങള്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ ഇറക്കിയശേഷം പിന്നീടു വാഹനങ്ങളില്‍ കയറ്റി ഇവ എത്തിക്കേണ്ടിടത്ത് എത്തിക്കുകയാണ് ചെയ്യുന്നതെന്നു എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി അധികാരികളും ഒത്താശ ചെയ്തു കൊടുക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്. ഇത്തരത്തില്‍ നിരോധിത പുകയില ഉല്പന്നങ്ങള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനായി നിരവധി കാരിയര്‍മാരും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബാറുകള്‍ പൂട്ടുന്നതിനുമുമ്പ് പിടികൂടിയതിന്റെ മൂന്നിരട്ടിയോളം കഞ്ചാവ് അതിനുശേഷം സംസ്ഥാനത്താകെ പിടിച്ചെടുത്തതായാണ് എക്‌സൈസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് വരെ സംസ്ഥാനത്താകെ 603 കിലോ കഞ്ചാവ് പിടിച്ചു. 2014നു മുന്‍പ് ഇതു 200 കിലോഗ്രാമിനടുത്തു മാത്രമായിരുന്നു. 2015-ല്‍ 695 കിലോ ഗ്രാമായി വര്‍ധിച്ചു. ഇവ കൂടാതെ കേസിന്റെ കണക്കുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2014ല്‍ സംസ്ഥാനത്താകെ 970 കേസുകളാണ് എക്‌സൈസ് വകുപ്പ് മാത്രം എടുത്തിരുന്നത് എന്നാല്‍ 2015ആയപ്പോഴേക്കും കേസുകള്‍ 1425 കേസുകളായി വര്‍ധിക്കുകയും ചെയ്തു.