മുണ്ടക്കയം ഈസ്റ്റ്: ബിജെപിയുടേത് വര്‍ഗീയവും ഇടതുമുന്നണിയുടേത് കൊലപാതക രാഷ്ട്രീയവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.മുപ്പത്തഞ്ചാംമൈലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.സിറിയക് തോമസിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്രമ കൊലപാതക രാഷ്ട്രീയം നയം നടപ്പിലാക്കുന്ന സിപിഎമ്മിന്റെ നിലപാടുകളില്‍ കേരള ജനത വെറുത്തിരിക്കുകയാണ്.നിയമസഭക്കകത്ത് പോലും എംഎല്‍എമാര്‍ ഗുണ്ടായിസ രാഷ്ട്രീയം നടത്തുകയാണ്. സിപിഎം ഈ ശൈലി തുടരുന്നതോടെ ഇവരുടെ നേതാക്കള്‍ നിരവധിപേരാണ് ഗുരുതരമായ കേസുകളില്‍ പ്രതിയായിരിക്കുന്നത്. നാടിന് വേണ്ടത് പുരോഗതിയാണ്.
ബിജെപി വര്‍ഗീയത ഇളക്കി വിട്ട് വോട്ടു നേടാനുളള ശ്രമമാണ് നടത്തുന്നത്. ഇത് കേരളത്തില്‍ വിലപേപ്പാവില്ല.സ്വാതന്ത്ര്യം ലഭിച്ചശേഷം 2011വരെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ പതിനൊന്നു മെഡിക്കല്‍ കോളജ് കൂടി ആരംഭിച്ചത് ഈ സര്‍ക്കാരിന്റെ നേട്ടമാണ്. പതിമൂന്നു ലക്ഷം പേരില്‍ നിന്നും 34 ലക്ഷം പേര്‍ക്കു പെന്‍ഷന്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു.കാരുണ്യ പദ്ധതികളിലൂടെ 1,45,000 കുടുംബങ്ങള്‍ക്കായി ആയിരത്തിഇരുന്നൂറു കോടി രൂപ നല്‍കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ നേട്ടമാണങ്കിലും അത് സര്‍ക്കാരിന്റെ കടമയാണന്നാണ് തന്റെ വിശ്വാസം. ആക്ഷേപങ്ങളും ആരോപണങ്ങളുമായി പ്രതിപക്ഷം നടന്നപ്പോള്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടാക്കാതെ മുന്നോട്ടു നീങ്ങിയതിനാലാണ് അഞ്ചു വര്‍ഷം കൊണ്ടു വന്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത്.
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു വീഴ്ത്തിയപ്പോള്‍ നടത്താനൊരുങ്ങിയ ഹര്‍ത്താല്‍ പോലും നടത്തരുതെന്ന് ആവശ്യപ്പെട്ടയാളാണ് താനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ജോസഫ് വടക്കേലിന്റെ അധ്യക്ഷതയില്‍ സ്ഥാനാര്‍ഥി സിറിയക് തോമസ്, ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ്, ഇ.എം. ആഗസ്തി, അലക്‌സ് കോഴിമല, പി.എ. ജോസഫ്, എം.ടി. തോമസ്, ജോയ് തോമസ്, എസ്. അശോകന്‍, തോമസ് കല്ലാടന്‍, പി.എ. അബ്ദുള്‍ സമദ് എന്നിവര്‍ പ്രസംഗിച്ചു.