ബിജെപിയെ അക്രമംകൊണ്ട് തകര്‍ക്കാനാവില്ല: അമിത്ഷാ

amitshajijകൂത്തുപറമ്പ്: അക്രമം കൊണ്ട് ബിജെപിയെ തകര്‍ക്കാനാവില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കമ്യൂണിസ്റ്റ് പാര്‍ട്ടി ബിജെപിക്കെതിരായ അക്രമം നിര്‍ത്തണം. രാഷ്ട്രമില്ലാത്ത രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അക്രമത്തിനു വോട്ടിലൂടെ മറുപടി നല്‍കണമെന്ന് അമിത്ഷാ ആഹ്വാനം ചെയ്തു. കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അഴിമതി മാത്രമാണ് നടക്കുന്നത്. ബിജെപിക്ക് രഹസ്യ അജണ്ട ഉണ്ടെന്നാണ് എ.കെ. ആന്റണി പറയുന്നത്. എന്നാല്‍ തുറന്ന സമീപനമെന്ന അജണ്ട മാത്രമാണ് ബിജെപിക്കുള്ളത്. എല്‍ഡിഎഫിനേയും യുഡിഎഫിനേയും പരാജയപ്പെടുത്തുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ലക്ഷ്യമെന്നും അമിത്ഷാ പറഞ്ഞു. തലശേരി, കൂത്തുപറമ്പ്, ധര്‍മടം നിയോജകമണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്നു രാവിലെ 11 ഓടെയാണ് കൂത്തുപറമ്പ് നിര്‍മലഗിരി ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലിറങ്ങിയ അമിത്ഷാ കാറില്‍ കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലെത്തി. അമിത്ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഹരിശങ്കറുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പോലീസിനെയാണ് സ്‌റ്റേഡിയത്തിലും പരിസരങ്ങളിലുമായി വിന്യസിപ്പിച്ചത്. അഞ്ച് ഡിവൈഎസ്പിമാര്‍, 10 സിഐമാര്‍ എന്നിവര്‍ക്കു പുറമെ കേന്ദ്രസേനയുമുണ്ട്. രാവിലെ മുതല്‍ തന്നെ നഗരം പോലീസ് വലയത്തിലായിരുന്നു. ടൗണില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അമിത്ഷാ പ്രസംഗിക്കുന്ന സ്ഥലത്തേക്ക് മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് ശേഷം മാത്രമാണ് കടത്തിവിട്ടത്.

Related posts