ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുണ്ടോ…? ബീനാ റാണിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കുന്നത് മലപ്പുറം സ്വദേശി; ഇതുപയോഗിച്ച് വിദേശത്ത് ജോലി നേടിയവരും കുടുങ്ങും

beenaraniകൊല്ലം: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കിവന്ന യുവതി പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം മലപ്പുറത്തേക്ക്. കേരളത്തിനു വെളിയിലുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളതും ഇല്ലാത്തുമായ വിവിധ യൂണീവേഴ്‌സിറ്റികളുടെ പേരില്‍ വിവിധ വിഷയങ്ങളിലുള്ള എന്‍ജിനിയറിംഗ്, ബിഎ, ബികോം എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് പണം വാങ്ങി നല്‍കി വന്നിരുന്ന കൊല്ലം ഉളിയകോവില്‍ ചോതിയില്‍ ബീനാ റാണി (33) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ പിടിയിലായ കൊല്ലത്തുതന്നെയുള്ള ഒരു സ്ഥാപനമുടമ നല്‍കിയതാണെന്ന് പോലീസിനോട് പറഞ്ഞെങ്കിലും അത് കളവാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  ബീനാറാണിയുടെ കൈയില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദേശരാജ്യങ്ങളിലേക്ക് ജോലി തരപ്പെടുത്തി പോയിട്ടുള്ള വിവിധ ആളുകളുടെ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ബിഎ., ബികോം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യഥാക്രമം 50,000/രൂപയും, സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് മുതലായ വിഷയങ്ങള്‍ക്ക് 75,000  മുതല്‍ ഒരുലക്ഷം രൂപ വരെയാണ് ബീന കൈപ്പറ്റിയിരുന്നത്. ബീനാറാണിയ്ക്ക് സര്‍ട്ടിക്കറ്റുകള്‍ തയാറാക്കി അയച്ചു കൊടുക്കുന്നത്  മലപ്പുറം സ്വദേശിയായ ഒരാളാണെന്ന് ബീന പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതിനെതുടര്‍ന്നാണ് പോലീസ് മലപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് .ഇവര്‍ കടപ്പാക്കടയില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് നടത്തുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റും വ്യാജമാണോയെന്ന് പരിശോധിച്ചുവരികയാണ്. ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു.

ഇവരുടെ കൈയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി വല്ലവരും സര്‍വീസില്‍ കയറിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. വിവിധ ആളുകളില്‍ നിന്നും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തുക കൈപ്പറ്റിയതിന്റെ രസീതിന്റെ കുറ്റികളും വിവിധ സംസ്ഥാനങ്ങളിലെ വിവിധ യൂണീവേഴ്‌സിറ്റികളുടെ കോഴ്‌സുകളുടെ വിവരങ്ങടങ്ങിയ ബ്രോഷറുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം ഈസ്റ്റ് സിഐക്കാണ് അന്വേഷണ ചുമതല.

Related posts