ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിച്ചതോടെ പുത്തൂര്‍ വെറ്റചന്ത സാമൂഹ്യവിരുദ്ധരുടെ താവളമായി

KLM-BEVകൊട്ടാരക്കര: ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പന ശാല പുത്തൂര്‍ വെറ്റ ചന്തക്കുളളില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. ബിവറേജസ് ഔട്ട്‌ലെറ്റിന് അഭിമുഖമായി ചന്തയില്‍ തന്നെ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുമ്പോഴും പകല്‍ സമയങ്ങളിലെ  പരസ്യമദ്യപാനവും അഴിഞ്ഞാട്ടങ്ങളും ഇവിടെ പതിവാണ്. പ്രധാന റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യ വില്‍പനശാല ചില പരാതികള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് വെറ്റചന്തയിലേക്കുമാറ്റിയത്. നെടുവത്തൂര്‍ പഞ്ചായത്തു വകയായ ചന്തയില്‍ നിര്‍മിച്ചിരുന്ന പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനാണ് ചില മിനക്കുപണികള്‍ നടത്തി മദ്യവില്‍പനശാലയായി മാറ്റിയത്. ഇതേ ചന്തയില്‍ തന്നെ നേരത്തെ പോലീസ് സ്‌റ്റേഷനും  സ്ഥലവും കെട്ടിടവും പഞ്ചായത്തു വിട്ടു നല്‍കിയിരുന്നു.

ഇപ്പോള്‍ ഇവരണ്ടും ചന്തയില്‍ പ്രവര്‍ത്തന മാരംഭിച്ചതോടെ വെറ്റ ചന്തയുടെ പ്രതാപം നഷ്ടപ്പെടുകയും ചെയ്തു. ഒരു കാലത്ത് കിഴക്കന്‍ മേഖലയിലെ പ്രമുഖ കാര്‍ഷിക വാണിജ്യ കേന്ദ്രമായിരുന്നു ഈ ചന്ത. എന്നാല്‍ ഇന്ന് കര്‍ഷകര്‍ ഈ ചന്തയെ കയൊഴിഞ്ഞിരിക്കുകയാണ്. ചൊവ്വ, വെളളി ദിവസങ്ങളില്‍ പുലര്‍ച്ചക്ക് നാമമാത്രമായ വ്യാപാരം മാത്രമാണ് ഇവിടെ നടന്നു വരുന്നത്. കര്‍ഷക സ്ത്രീകളാരും ചന്തയില്‍ എത്താറില്ല. പോലീസ് സ്‌റ്റേഷനു കെട്ടിടം മാത്രമാണ് നല്‍കിയതെങ്കിലും ചന്തയുടെ മുക്കാല്‍ ഭാഗവും ഇവര്‍ കൈയടക്കി വെച്ചിരിക്കുകയാണ്. പിടിച്ചെടുക്കുന്ന വാഹനങ്ങളും മണ്ണും മണലും പാറയുമെല്ലാം ഇവിടെ കുന്നുകൂടി കിടക്കുന്നു.

പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി മല്‍സ്യ ഫെഡിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍ മദ്യ വില്‍പന കേന്ദ്രമായതോടെ പൊതുജനങ്ങളും ബുദ്ധിമുട്ടുന്നു. ചന്തയിലുളള ചെറുകിട കച്ചവട സ്ഥാപനങ്ങളിലെല്ലാം പരസ്യമായ മദ്യപാനമാണ് നടക്കുന്നത്. ഇതിനു വേണ്ടി മാത്രം.പ്രവര്‍ത്തിക്കുന്ന ചില കടകളും ഇവിടെയുണ്ട്. നിയമം നടപ്പിലാക്കേണ്ടവര്‍ പോലും ഈ രീതിയില്‍ മദ്യപിക്കുന്നതായി ആക്ഷേപമുണ്ട്്. മദ്യപാനികളുടെ അഴിഞ്ഞാട്ടങ്ങള്‍ക്കും ഇവിടം വേദിയാകുന്നു. സ്ഥിരം മദ്യപാനികളെല്ലാം ഇവിടെ തമ്പടിച്ചിരിക്കുകയാണ്.

പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ മറവില്‍ പോലും മദ്യപാനം നടന്നു വരുന്നു. മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി കൂടിയ വിലക്കു മറിച്ചു വില്‍ക്കുന്ന സംഘങ്ങളും ഇവിടെ തമ്പടിച്ചു വരുന്നു. ഇത്തരം സംഘങ്ങള്‍ പുതുതായി എത്തുന്നവരെ കബളിപ്പിക്കുന്നതും പതിവാണ്. ജില്ലയില്‍ ഏറ്റവുമധികം വിറ്റു വരവുളള മദ്യവില്‍പന ശാലകളിലൊന്നാണ് പുത്തൂരിലേത് .എന്നാല്‍ വാങ്ങാനെത്തുന്നവര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കാനുളള സൗകര്യങ്ങളില്ല.  മഴപെയ്താല്‍ ഇവിടം ചെളിക്കുണ്ടായി മാറും.  മനുഷ്യ വിസര്‍ജ്യത്തിന്റെയും മാലിന്യത്തിന്റെയും ദുര്‍ഗന്ധം അതിരൂക്ഷമാണ്. സാംക്രമിക രോഗങ്ങള്‍ക്കും ഇത് കാരണമാകും. പോലീസ് സ്‌റ്റേഷന്‍ മുറ്റത്തു നടന്നുവരുന്ന സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പോലീസിനു കഴിയുന്നില്ല. വ്യാപക പ്രതിഷേധം ഇക്കാര്യത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

Related posts