ബീഫ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! സുനാമി ഇറച്ചി വീണ്ടും പ്രചരിക്കുന്നു? ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പരാതി

Beaf1തൊടുപുഴ: ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പലരും പരാതിപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സുനാമി ഇറച്ചി വീണ്ടും പ്രചരിക്കുന്നതായി സൂചനകള്‍ ഉയരുന്നു. സീസണിലെ ഡിമാന്‍ഡും ശുദ്ധമായ ഇറച്ചിയുടെ തീവിലയുമാണ് സുനാമി ഇറച്ചിയെ ആശ്രയിക്കാന്‍ പല കച്ചവടക്കാരെയും പ്രേരിപ്പിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ വന്‍കിട ഇറച്ചി കശാപ്പ് ഫാക്ടറികളില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് സുനാമി ഇറച്ചിയെന്ന ഓമനപ്പേരില്‍ കേരളത്തില്‍ എത്തുന്നത്.

ഇറച്ചിയുടെ പ്രധാനഭാഗങ്ങള്‍ കയറ്റുമതി ചെയ്തശേഷം ബാക്കിയായ പ്രധാനമായും അറവ് മൃഗങ്ങളുടെ കരള്‍, ഹൃദയം, നാവ്, തരുണാസ്ഥി, തുടങ്ങിയ ഭാഗങ്ങളും കോഴി താറാവ് തുടങ്ങിയവയുടെ കാല്‍മുട്ടിനോട് ചേര്‍ന്നഭാഗവും തൊലിയും എല്ലും മുട്ടിയുമൊക്കെയാണ് ഇത്തരത്തില്‍ കൊത്തിനുറുക്കിയ രൂപത്തില്‍ കേരളത്തിലെത്തുന്നതെന്ന് പറയപ്പെടുന്നു. ശരിയായ ശീതീകരണസംവിധാനം പോലുമില്ലാത്ത ചീഞ്ഞു നാറുന്ന പരുവത്തിലാകും പലപ്പോഴും ഈ ഇറച്ചി ലഭിക്കുന്നത്. ബീഫ്, വിഭവങ്ങളിലും പഫ്‌സ്, കട്‌ലറ്റ്, റോള്‍, സമോസ എന്നിവയിലുമാണ് ഇവ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.

സാധാരണ ഇറച്ചിക്ക് നല്‍കേണ്ടതിന്റെ നാലിലൊന്ന് വിലയ്ക്ക് ഇത് കേരളത്തില്‍ എത്തിക്കുവാന്‍ പ്രത്യേക ഏജന്റുമാരുണ്ട്. ഏതാനും വര്‍ഷം മുന്‍പ് കൊച്ചിയില്‍ ഇത്തരമൊരു ഏജന്റ് പിടിയിലായതോടെയാണ് സുനാമി ഇറച്ചിയെന്ന പേര് പുറത്തറിഞ്ഞത്. ചിലയിടത്ത് പൊടിയിറച്ചി എന്ന പേരിലും ഇത് ലഭ്യമാണ്. അമിതലാഭത്തില്‍ മയങ്ങിയ ചില ഹോട്ടലുടമകളില്‍ പലരും തുടര്‍ന്നും സുനാമി ആശ്രയിക്കുവാന്‍ തുടങ്ങിയതായാണ് ഈ മേഖലയുമായി അടുത്ത ബന്ധമുള്ളവര്‍ വെളിപ്പെടുത്തുന്നത്.

സുനാമി ഇറച്ചി വാങ്ങുന്ന ഹോട്ടലുടമകളില്‍ ചിലര്‍ക്കെങ്കിലും എന്താണ് ഇതില്‍ അടങ്ങിയിട്ടുള്ളതെന്നോ എവിടെനിന്നാണിത് വരുന്നതെന്നോ അറിവുമുണ്ടാകില്ല. പലപ്പോഴും ഭാഗികമായി നല്ല ഇറച്ചിയുമായി കലര്‍ത്തിയാകും ഇത് കറിവെച്ചിട്ടുണ്ടാവുക. മട്ടന്‍ വിഭവങ്ങളില്‍ ബീഫ് കലര്‍ത്താനുള്ള സാധ്യതയുണ്ടെങ്കിലും പൊതുവേ സുനാമിയിറച്ചിയുണ്ടാകാന്‍ സാധ്യത കുറവാണ്. വലിയ കഷണങ്ങളായാണ് മട്ടണ്‍ പലപ്പോഴും വിഭവങ്ങളില്‍ ഉണ്ടാവുക എന്നതിനാലാണിത്. ചെറിയ കഷണങ്ങളായി ലഭിക്കുന്ന ബീഫ് വിഭവങ്ങളിലാണ് ഏറ്റവുമധികം കലര്‍പ്പ് കണ്ടുവരുന്നത്. കഴിക്കുന്ന ഇറച്ചിക്കറിയില്‍ കരള്‍ഭാഗം കൂടുതലായി ലഭിച്ചാല്‍ സുനാമിയെ സംശയിക്കണം.

കരള്‍ഭാഗം കഴിഞ്ഞാല്‍ പിന്നെ സുനാമിയില്‍ കൂടുതലുണ്ടാവുക ഹൃദയത്തിന്റെ ഭാഗങ്ങളാണ്. കരളു പോലെ ചുവവ്യത്യാസം കൊണ്ട് കണ്ടുപിടിക്കാനാവില്ലെങ്കിലും കൂടുതലായി ഹൃദയഭാഗങ്ങള്‍ കറിയില്‍ ലഭിച്ചാല്‍പ്പോലും സുനാമിയെ സംശയിക്കണം. സാധാരണ ഇറച്ചിക്കഷണത്തില്‍ നിന്ന് വ്യത്യസ്തമായി അല്‍പം കൂടി കട്ടിയുണ്ടാകും ഹൃദയഭാഗങ്ങള്‍ക്ക്.

നാവ് ഉള്‍പ്പടെയുള്ള മറ്റു ചിലഭാഗങ്ങള്‍ക്കും ഇതേ രൂപമാണ് കറിവെച്ചാല്‍ ഉണ്ടാവുക. എല്ല്, തരുണാസ്ഥി, കൊഴുപ്പ്, കരള്‍, ഹൃദയം, എല്ലും ഇറച്ചിയും കൂടിക്കുഴഞ്ഞത്, മൂന്നോ നാലോ നല്ല ഇറച്ചിക്കഷണങ്ങള്‍. ഇതാണ് സുനാമി ഇറച്ചികലര്‍ത്തിവെച്ച ഇറച്ചിക്കറിയുടെ ഏകദേശ ഘടന.

ഇടക്കാലത്ത് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയെ തുടര്‍ന്ന് സുനാമി ഇറച്ചി വരവ് നിലച്ചിരുന്നു. വിദേശത്തേക്ക് കയറ്റി അയക്കുന്ന ഇറച്ചിയില്‍ നിന്നും തിരിച്ചയക്കുന്നതും മാടുകളെ കശാപ്പ് ചെയ്യുമ്പോള്‍ പുറം തള്ളുന്ന മാംസാവശിഷ്ടങ്ങളുമാണ് സുനാമി ഇറച്ചിയെന്ന പേരില്‍ എത്തുന്നത്. വളരെ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന സുനാമി ഇറച്ചിക്ക് ആവശ്യക്കാരേറെയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന സുനാമി ഇറച്ചിയുടെ വരവ് തടയാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related posts