ബ്രസീല്‍: സ്പീക്കര്‍ മലക്കം മറിഞ്ഞു; ദില്‍മയ്‌ക്കെതിരേയുള്ള നടപടി തുടരും

nri1ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച്‌മെന്റ്് ചെയ്യാനുള്ള അധോസഭയുടെ ശിപാര്‍ശ കഴിഞ്ഞദിവസം റദ്ദാക്കിയ നടപടി ഇടക്കാല സ്പീക്കര്‍ മരാന്‍ഹോ പിന്‍വലിച്ചു. സ്പീക്കര്‍ ജനാധിപത്യം ഉപയോഗിച്ച് കളിക്കുകയാണെന്നും ദില്‍മയെ വിചാരണയ്ക്കായി ആറുമാസത്തേക്കു പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പിലേക്ക് സെനറ്റ് നീങ്ങുകയാണെന്നും സെനറ്റ് പ്രസിഡന്റ് റെനന്‍ കല്‍ഹെയ്‌റോസ് പറഞ്ഞു. ഇന്നു തന്നെ സെനറ്റില്‍ വോട്ടെടുപ്പു നടന്നേക്കും. വിചാരണ നടത്താന്‍ സെനറ്റ് അനുമതി നല്‍കിയാല്‍ ദില്‍മയെ സസ്‌പെന്‍ഡു ചെയ്യും. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ടെമര്‍ ഇടക്കാല പ്രസിഡന്റായി ചുമതലയേല്‍ക്കും.

ദില്‍മയ്‌ക്കെതിരേ ഇംപീച്ചുമെന്റിനു ശിപാര്‍ശ ചെയ്ത് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ കഴിഞ്ഞമാസം അധോസഭ പ്രമേയം പാസാക്കി സെനറ്റിന് അയച്ചിരുന്നു. ദില്‍മയുടെ എതിരാളി എഡുറാഡോ കുന്‍ഹയായിരുന്നു സ്പീക്കര്‍. കഴിഞ്ഞദിവസം കുന്‍ഹയെ സുപ്രീംകോടതി സസ്‌പെന്‍ഡു ചെയ്തു. ഇതെത്തുടര്‍ന്ന് സ്പീക്കറായ മരാന്‍ഹോയാണ് ശിപാര്‍ശ റദ്ദാക്കാനും വീണ്ടും വോട്ടെടുപ്പു നടത്താനും തീരുമാനിച്ചത്. സെനറ്റ് പ്രസിഡന്റിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു മരാന്‍ഹോ പത്തിമടക്കി തന്റെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Related posts