ഭായിമാരെ തേടിലഹരി ഒഴുകുന്നു

ekm-kanchavubaiജില്ലയിലെ വിവിധയിടങ്ങളില്‍ ഇതര സംസ്ഥാനത്തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങളുടെ കച്ചവടം കൊഴുക്കുകയാണ്. കേരളത്തില്‍ നിരോധിച്ചിരിക്കുന്ന പുകയില ഉത്പന്നങ്ങള്‍ സുലഭമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു ലഭിക്കുന്നു. കഴിഞ്ഞ ദിവസം എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പിടിച്ചെടുത്തത് 4000 കിലോയുടെ പുകയില ഉത്പന്നങ്ങളാണ്.  കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍ മിക്കവരും പുകയില ഉത്പന്നങ്ങളുടെ അടിമകളാണ്. പല സംസ്ഥാനത്തും പുകയില ഉത്പന്നങ്ങള്‍ക്ക് കേരളത്തിലേതുപോലെ നിരോധനമില്ല. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് എത്തുന്ന മിക്കവരും മുന്‍പ് തന്നെ പുകയില ഉത്പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.

ലഹരിക്ക് അടിമകളായവര്‍ നിരവധി  ഉള്ളതുകൊണ്ടുതന്നെ ഇവരെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ കേരളത്തിലെ പുകയില ലഹരി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. ട്രെയിന്‍ ഗതാഗതം വഴിയും വാഹനങ്ങളിലൂടെയും  ഉത്പന്നങ്ങള്‍ മാഫിയകള്‍ കേരളത്തിലേക്ക് എത്തിക്കും. പിന്നീട് ഇത്ഓരോ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് വിതരണത്തിനെത്തിക്കുന്നു. അന്യസംസ്ഥാനത്ത് ലഭിക്കുന്നതിന്റെ അന്‍പതും അറുപതും ഇരട്ടി വിലയ്ക്കാണ് ഉത്പന്നങ്ങളുടെ വില്പന. ആവശ്യക്കാര്‍ കൂടുതലായതുകൊണ്ടു തന്നെ വില എത്രയായാലും ലഹരി ചൂടപ്പം പോലെ വിറ്റഴിയും. അന്യ സംസ്ഥാനക്കാരൊടൊപ്പം തന്നെ മലയാളികളില്‍ ഒരു വിഭാഗവും ഈ ലഹരിക്ക് അടിമകളാണ്.

കടത്തുന്നത് ട്രെയിനില്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മിക്കപ്പോഴും ട്രെയിന്‍ മാര്‍ഗമാണ് ലഹരിമാഫിയ പുകയില ഉത്പന്നങ്ങള്‍ കേരളത്തിലേക്കു കടത്തുന്നത്. ട്രെയിനില്‍ പാഴ്‌സല്‍ രൂപേണ കടത്തുന്നതുകൊണ്ടുതന്നെ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ ഉത്പന്നങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിക്കാന്‍ സാധിക്കുന്നു. രഹസ്യ വിവരം കിട്ടി പോലീസോ എക്‌സൈസോ പരിശോധിക്കുന്നതല്ലാതെ കാര്യമായ പരിശോധനകള്‍ ഒന്നും തന്നെ റെയില്‍വേയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഇതുകൊണ്ടു തന്നെ   കേരളത്തിലേക്കെത്തുന്ന നിരോധിത ലഹരി ഉത്പന്നങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമേ പോലീസിനും എക്‌സൈസിനും പിടികൂടാന്‍ സാധിക്കുന്നുള്ളു. ഇത്തരത്തില്‍ നടത്തിയ റെയ്ഡിലാണ് 4000 കിലോയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ട്രെയിനുകളില്‍ വലിയ ചാക്കുകളിലാക്കിയാണ്് ഇവ എത്തിക്കുന്നത്. കൊല്‍ക്കത്ത, ഒറീസ എന്നിവിടങ്ങളില്‍ നിന്നാണ് ഉത്പന്നങ്ങള്‍ പ്രധാനമായും ഇവിടെ എത്തിക്കുന്നത്.

ഓപ്പറേഷന്‍ ഭായ്
ബംഗാളില്‍ നിന്നു ശനിയാഴ്ച ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിന്‍ കേന്ദ്രീകരിച്ചു വന്‍ തോതില്‍ പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളും കൊണ്ടുവരുന്നതായും അത് പെരുമ്പാവൂരില്‍ സ്റ്റോക്ക് ചെയ്യുന്നതായും എക്‌സൈസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതു നടക്കുന്നതെന്നും എക്‌സൈസിനു വ്യക്തമായ വിവരം ലഭിച്ചിരുന്നതായാണു സൂചന. ഇതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ദിവസം ജില്ലയിലെ നാലിടങ്ങളില്‍ “”ഓപ്പറേഷന്‍ ഭായ്’എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ 4,000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും, 500 ഗ്രാം കഞ്ചാവും, മൂന്നു  ഗ്രാം ബ്രൗണ്‍ ഷുഗറും, അഞ്ചു ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപുഴ, അങ്കമാലി എന്നിവിടങ്ങളില്‍ ഒരേ സമയം എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇതില്‍ പുകയില ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ പിടിച്ചെടുത്തത് പെരുമ്പാവൂരില്‍ നിന്നാണ്.

ലഹരിയോംകി ദുനിയാ
ഭായിയോംകി ദുനിയ എന്നാണ് പെരുമ്പാവൂര്‍ അറിയപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍  ജോലി ചെയ്യുന് സ്ഥലം. തൊഴിലാളികള്‍ നിരവധിയായതുകൊണ്ടു തന്നെ ലഹരിയുടെ ഉപയോഗവും ഇവിടെ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലയില്‍ മൊത്തമായി നടന്ന പരിശോധനയില്‍ 99 ശതമാനം പുകയില ഉത്പന്നങ്ങളും പിടിച്ചത് പെരുമ്പാവൂര്‍ മേഖല കേന്ദ്രീകരിച്ചായിരുന്നു. ഇവിടെ നാലു ഗോഡൗണുകളില്‍ നിന്നു മാത്രമായി 3,950 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ബാക്കി 50 കിലോ പുകയില ഉത്പന്നങ്ങള്‍ വിവിധ പ്രദേശങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും പെട്ടിക്കടകളില്‍ നിന്നുമാണ് പിടിച്ചെടുത്തത്.  പെരുമ്പാവൂരില്‍ പാലക്കാട്ടുതാഴം, മഞ്ഞപ്പെട്ടി, വല്ലം, പള്ളിക്കവല, ഒക്കല്‍, അറയ്ക്കപ്പടി എന്നിവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലാണു പരിശോധന നടന്നത്.   പെരുമ്പാവൂരില്‍ നിന്നു മാത്രം 25 പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

ആലുവയില്‍ മുടിക്കല്‍, കുട്ടമശേരി, വല്ലം എന്നിവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളിലാണ് പരിശോധന നടന്നത്. ഇവിടെ നിന്നാണ് 500 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറും അഞ്ചു ലിറ്റര്‍ മദ്യവും പിടിച്ചെടുത്തത്. കൂടാതെ 375 പാക്കറ്റ് ഹാന്‍സും പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്ന് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. അങ്കമാലിയില്‍ പഴയ മാര്‍ക്കറ്റ് റോഡ്, എളവൂര്‍ കവല, ചെമ്പന്നൂര്‍ വ്യവസായ മേഖല എന്നിവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലായിരുന്നു പരിശോധന. ഇവിടെ നിന്ന് പുകയില ഉത്പന്നങ്ങള്‍ മാത്രമാണ് പിടിച്ചെടുത്തത്.

മൂവാറ്റുപുഴയിലും മാഫിയ ശക്തം
മൂവാറ്റുപുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും എക്‌സൈസ് അധികൃതര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 375 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും അഞ്ച് കുപ്പി മദ്യവും പിടികൂടി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴയിലും പരിസരങ്ങളിലും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും വര്‍ധിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരത്തിലെ ബസ് സ്റ്റാന്റുകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വില്പന ഏറെയും. സമീപ പ്രദേശങ്ങളില്‍ യുവാക്കളിലും വിദ്യാര്‍ഥികള്‍ക്കിടയിലും വ്യാപാരം വ്യാപകമായിരിക്കുകയാണ്.

മൂവാറ്റുപുഴയും പരിസരവും കഞ്ചാവ് മാഫിയയുടെ താവളമായിട്ട് നാളുകളേറെയായി. വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന വന്‍ സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നാണ് വില്പന. ആവശ്യക്കാര്‍ ഓട്ടം വിളിക്കാനെന്ന വ്യാജേന വാഹനത്തില്‍ കയറും തുടര്‍ന്ന് വില്‍പന. ബീഡി രൂപത്തിലുള്ള ഒരു പൊതിക്ക് 50 രൂപയാണ് നിരക്ക്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് ഇത് ഏറെ പ്രിയങ്കരം. ഇതിന് പുറമെ അനധികൃത മദ്യ വില്പനയും ഇക്കൂട്ടര്‍ക്കുണ്ട്.

Related posts