ഭാരതപ്പുഴ കേന്ദ്രമാക്കി രണ്ടുവിനോദ സഞ്ചാരപദ്ധതികള്‍ വരുന്നു

TCR-BHARATHAPUZHAമംഗലം ശങ്കരന്‍കുട്ടി
ഒറ്റപ്പാലം: ഭാരതപുഴ കേന്ദ്രമാക്കി രണ്ടുവിനോദ സഞ്ചാരപദ്ധതികള്‍ക്ക് സാധ്യത. ഒറ്റപ്പാലം മീറ്റ്‌നയില്‍ നിര്‍മിച്ച തടയണയും വാണിയംകുളം മാന്നന്നൂരില്‍ നിര്‍മിച്ച ഉരുക്കുതടയണയും കേന്ദ്രീകരിച്ചാണ് വിനോദ സഞ്ചാരപദ്ധതികള്‍ക്ക് സാധ്യത തെളിയുന്നത്. രണ്ടിടത്തും ഇപ്പോള്‍തന്നെ മേല്‍പറഞ്ഞവയുടെ ഭംഗി കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധിപേര്‍ എത്തുന്നുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ ഉരുക്കുതടയണയാണ് മാന്നനൂരില്‍ നിര്‍മിച്ചിട്ടുള്ളത്. രണ്ടു തടയണകളിലും ബോട്ടിംഗ് ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന തരത്തിലുള്ള സാധ്യതകളാണ് നിലവിലുള്ളത്.

തൃശൂര്‍, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരുതടയണകളും ഇതിനകം തന്നെ ജലസമൃദ്ധമാണ്. ഇരുകരകളും മുട്ടിയാണ് ഇവ നിറഞ്ഞൊഴുകുന്നത്. സായാഹ്്‌നങ്ങളിലും അവധിദിവസങ്ങളിലും നിരവധിയാളുകള്‍ കുടുംബസമേതം ഇവിടേക്കെത്തുന്നുണ്ട്. ഭാരതപുഴയും പച്ചപ്പും സമൃദ്ധമായ ജലാശയവും ശുദ്ധമായ ഇളംകാറ്റും ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.മീറ്റ്‌ന ആശ്രമം കടവിനടുത്താണ് രാജ്യതന്ത്രജ്ഞനായിരുന്ന കെപിഎസ് മേനോന്റെയും അധ്യാത്മിക ആചാര്യനായിരുന്ന സ്വാമി നിര്‍മലാനന്ദഗിരിയുടെയും സമാധികള്‍ ഉള്ളത്.

ടൂറിസംപദ്ധതി വരുന്നപക്ഷം തീരപ്രദേശത്ത് വിശ്രമകേന്ദ്രങ്ങള്‍, ഇരിപ്പിടങ്ങള്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവയും നിര്‍മിക്കാവുന്നതാണ . ഇതുസംബന്ധിച്ച പദ്ധതിക്ക് നഗരസഭാ ഭരണസമിതിയും വാണിയംകുളം ഗ്രാമപഞ്ചായത്തുമാണ് തീരുമാനമെടുക്കേണ്ടത്. പദ്ധതികള്‍ നടപ്പാക്കുന്നപക്ഷം ഇരുതദ്ദേശ സ്വയംഭരണസമിതികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് ഉറപ്പാണ്. ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലോ വാണിയംകുളത്തോ ആളുകള്‍ക്ക് ഒരുപാര്‍ക്കുപോലും ഇല്ലെന്നുള്ള കുറവും പരിഹരിക്കപ്പെടും. അതേസമയം കുടിവെള്ളപദ്ധതികളില്‍ ബോട്ടിംഗ് സംവിധാനം ഏര്‍പ്പെടുന്നതിനെതിരേ രണ്ടഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Related posts