ഭാര്യയെ വെട്ടിക്കൊന്ന കേസ് വിചാരണ പൂര്‍ത്തിയായി; പ്രതിയെ കോടതി ചോദ്യം ചെയ്യും

ALP-COURTതലശേരി: പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കേബിള്‍ വയറുക കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തയ ശേഷം അഞ്ച് കഷണങ്ങളാക്കി തുണിയില്‍ കെട്ടി വീട്ടിനകത്ത് സൂക്ഷിച്ച കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് മുമ്പാകെ പൂര്‍ത്തിയായി. ചെറുപുഴ പ്രാപ്പൊയിലിലെ സിന്ധുവിനെ (30) കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് പൂര്‍ത്തിയായിട്ടുള്ളത്.

വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കോടതി കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റി. സിന്ധുവിന്റെ ഭര്‍ത്താവ് അജയകുമാറാ (36)ണ് കേസിലെ പ്രതി. അന്വേഷണ ഉദ്യാഗസ്ഥനായ സിഐ അബ്ദുള്‍ വാഹിദ് ഉള്‍പ്പെടെ 17 സാക്ഷികളെ വിസ്തരിക്കുകയും 26 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

2010 ജൂലൈ 28 നാണ് കേസിനാസ്പദമായ സംഭവം. പൊന്‍കുന്നം സ്വദേശികളാണ് ഇരുവരും. ഭര്‍ത്താവും മക്കളുമുള്ള സിന്ധു അജയകുമാറുമായി പ്രണയത്തിലാകുകയും പൊന്‍കുന്നത്തു നിന്നും ഒളിച്ചോടി പ്രാപ്പോയിലില്‍ വന്ന് താമസിച്ചു വരികയുമായിരുന്നു. ഭര്‍ത്താവില്‍ സംശയം പ്രകടപ്പിച്ചിരുന്ന സിന്ധുവിനെ അജയകുമാര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സിന്ധുവിന് പൊന്‍കുന്നത്ത് ഭര്‍ത്താവും മക്കളുമുണ്ടായിരുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Related posts